കുവൈത്ത് തീപിടിത്തം; മൃതദേഹങ്ങൾ എത്തിക്കാൻ വ്യോമസേന വിമാനങ്ങൾ ഉടൻ കുവൈത്തിലേക്ക്

തീപിടിത്തത്തിൽ ആകെ 49 പേർക്കാണ് ജീവൻ നഷ്ടമായത്

Update: 2024-06-13 12:53 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാർ മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്തിക്കാൻ വ്യോമ സേനയുടെ വിമാനങ്ങൾ ഉടൻ കുവൈത്തിലേക്ക് പുറപ്പെടും. ഡൽഹി എയർ ബേസിൽ വിമാനങ്ങൾ സജ്ജമായി.

ഇന്നലെ നടന്ന തീപിടിത്തത്തിൽ ആകെ 49 പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് ഫിലിപ്പൈൻ പൗരൻമാരും അപകടത്തിൽ മരിച്ചു. ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് അപടത്തിൽപെട്ടത്.

ഫൊറൻസിക് പരിശോധന പൂർത്തിയാക്കി മൃതദേഹം സബ്ഹാനിലെ മോർച്ചറിയിലേക്ക് മാറ്റും. അസ്സബാഹ് ആശുപത്രിയിൽ എംബാം പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുക. മൃതദേഹം നാളെത്തന്നെ നാട്ടിലെത്തിക്കുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു.

ഗുരുതര പരിക്കേറ്റ പത്തിലേറെ മലയാളികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ശൈഖ് ജാബിർ, മുബാറക് അൽ കബീർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യയും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയും നിർദേശം നൽകി.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കുവൈത്ത് പൂർണ പിന്തുണ നൽകുമെന്ന് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ-യഹ്യ കീർത്തി വർധൻ സിങിന് ഉറപ്പുനൽകി. ഇന്ത്യന്‍ അംബാസിഡര്‍ ഡോ: ആദര്‍ശ് സ്വൈക ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തീപിടിത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് പ്രത്യേക അന്വേഷണം നടക്കുന്നത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News