തൊഴിലാളികൾക്കെതിരെയുള്ള നടപടികൾ കമ്പനികളിൽ പ്രദർശിപ്പിക്കണം: ഒമാൻ തൊഴിൽ മന്ത്രാലയം

പുതുതായി പിഴകൾ മുന്നോട്ടുവെക്കുന്നുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ അനുമതി തേടണം

Update: 2024-10-21 16:28 GMT
Advertising

മസ്‌കത്ത്: തൊഴിലാളികൾക്കെതിരെയുള്ള നടപടികളെയും പിഴകളെയും കുറിച്ചുള്ള നിർദേശങ്ങൾ തയ്യാറാക്കി കമ്പനികളിൽ പ്രദർശിപ്പിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾക്കനുസരിച്ചായിരിക്കണം തൊഴിലാളികൾക്കെതിരെയുള്ള നടപടികൾ കൈകൊള്ളേണ്ടത്. പുതുതായി നിയമലംഘനങ്ങളും അനുബന്ധ പിഴകളും മുന്നോട്ടുവെക്കുന്നുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ അനുമതിയും തേടണം.

മന്ത്രാലയം നൽകുന്ന പ്രത്യേക ഫോർമാറ്റ് പാലിച്ചായിരിക്കണം നിർദേശങ്ങൾ തയ്യാറേക്കേണ്ടത്. ഇങ്ങനെയുള്ള പട്ടികക്കും ഓരോ ഗവർണറേറ്റിലെയും ഡയറക്ടർ ജനറൽ ഓഫ് ലേബർ വെൽഫെയർ അല്ലെങ്കിൽ ഡയറക്ടർ ജനറൽ ഓഫ് മാൻപവർ എന്നിവരിൽനിന്ന് അനുമതിയും നേടണം. പട്ടികയിൽ എന്തെങ്കിലും ഭേദഗതി വരുത്തണമെങ്കിലും ഇതേ വകുപ്പുകളിൽനിന്നുള്ള അനുമതിയുണ്ടായിരിക്കണം. അനുമതി കിട്ടിയാൽ, ഈ പട്ടിക ജോലിസ്ഥലത്ത് ദൃശ്യമാകുന്ന സ്ഥലത്ത് അറബി, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കണം. ബിസിനസ് ആവശ്യം കണക്കിലെടുത്ത് തൊഴിലുടമകൾ പുതിയ നിയമലംഘനങ്ങളും അനുബന്ധ പിഴകളും മുന്നോട്ടുവെക്കുന്നുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ അനുമതിയുണ്ടായിരിക്കണമെന്നും അധികൃതർ പറയുന്നുണ്ട്. ഇരുപത്തിയഞ്ചോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ തൊഴിലുടമകൾക്കും ഇത് ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.

തൊഴിലാളികൾക്കെതിരെ എടുക്കാവുന്ന നടപടിളെ കുറിച്ച് മന്ത്രാലയം വിശദീകരിക്കുന്നുണ്ട്. തന്റെ ലംഘനത്തെക്കുറിച്ച് തൊഴിലാളിയെ അറിയിക്കുന്ന ഔപചാരിക കത്ത് നൽകണം. തൊഴിലാളിയുടെ വേതനത്തിന്റെ ഒരു ഭാഗം കുറയ്ക്കാം. എന്നാൽ ഒരൊറ്റ ലംഘനത്തിനുള്ള തുക അഞ്ച് ദിവസത്തെ വേതനത്തിൽ കൂടുതലാകരുത്. തൊഴിലാളിയെ അഞ്ച് ദിവസത്തേക്ക് മാത്രമെ സസ്‌പെന്റ് ചെയ്യാൻ പാടുള്ളൂ. നിയമം അനുശാസിക്കുന്ന കേസുകളിൽ, ജീവനക്കാരനെ എൻഡ്-ഓഫ്-സർവിസ് ബോണസ് ഉപയോഗിച്ച് തൊഴിലുടമക്ക് പിരിച്ച് വിടാം. നിയമം അനുശാസിക്കുന്ന ഗുരുതര കേസുകളിൽ, മുൻകൂർ അറിയിപ്പോ നഷ്ടപരിഹാരമോ ഇല്ലാതെ ജീവനക്കാരനെ പിരിച്ചുവിടാം. ജീവനക്കാരന്റെ ഭാഗം കേൾക്കുന്നതിനായി മുൻകൂർ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകിയതിനുശേഷമേ പിഴ ചുമത്താൻ പാടുള്ളു. വേതന കിഴിവുകൾ വ്യക്തമായി നിർവചിക്കപ്പെട്ടതും ജോലി ചെയ്യുന്ന സമയത്തിന് ആനുപാതികവുമായിരിക്കണം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News