സൗദിയിൽ കയറ്റുമതി-ഇറക്കുമതി കസ്റ്റംസ് ഫീസിളവ് പ്രാബല്യത്തിൽ

കയറ്റുമതി ഉത്പന്നങ്ങളുടെ കസ്റ്റംസ് ഫീസുകൾ നിർത്തലാക്കി

Update: 2024-10-06 16:48 GMT
Advertising

ദമ്മാം: സൗദിയിൽ കയറ്റുമതി ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്കും ഉത്പന്നങ്ങൾക്കും കസ്റ്റംസ് ഫീസിളവ് പ്രാബല്യത്തിൽ. കയറ്റുമതി ഉത്പന്നങ്ങളുടെ മുഴുവൻ കസ്റ്റംസ് സേവനങ്ങൾക്കുമുള്ള ഫീസുകളും ഇല്ലാതായി. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഏകീകൃത കസ്റ്റംസ് ഡിക്ലറേഷൻ ഫീസായി ചരക്കിന്റെ നിശ്ചിത ശതമാനം തുക ഈടാക്കുന്ന നടപടിക്കും തുടക്കമായി.

രാജ്യത്ത് നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സ് മേഖലയിലെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കസ്റ്റംസ് ഫീസുകളിൽ പ്രഖ്യാപിച്ച ഇളവ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. കയറ്റുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളുടെയും വിവിധ കസ്റ്റംസ് സേവനങ്ങൾക്കുള്ള ഫീസുകൾ പൂർണമായും നിർത്തലാക്കി. കസ്റ്റംസ് ഡാറ്റ പ്രോസസ്സിംഗ് ഫീ, സീൽ പതിപ്പിക്കുന്നതിനുള്ള ഫീ, കരാതിർത്തി സ്റ്റേഷനുകളിലെ പോർട്ടർ സേവന ഫീ, എക്സറേ പരിശോധന ഫീ, കസ്റ്റംസ് ഡാറ്റാ വിവര കൈമാറ്റ ഫീ, സ്വകാര്യ ലാബുകളിലെ സാമ്പിൾ പരിശോധന ഫലങ്ങളുടെ കൈമാറ്റ ഫീ എന്നിവയാണ് പൂർണമായും ഒഴിവാക്കിയത്.

ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് ഏകീകൃത ഫീസ് ഘടനയും നടപ്പിലായി. ചരക്കുകളുടെ മൂല്യത്തിന്റെ 0.15 ശതമാന കസ്റ്റംസ് ഡിക്ലറേഷൻ ഫീയായി ഈടാക്കുന്ന പുതിയ രീതിക്കാണ് ഇതോടെ തുടക്കമായത്. ഇത് പരമാവധി അഞ്ഞൂറ് റിയാൽ വരെയും മിനിമം പതിനഞ്ച് റിയാലുമാണ് ഈടാക്കുക. വിദേശത്തെ ഓൺലൈൻ സ്റ്റോറുകൾ വഴി വ്യക്തികൾ വാങ്ങുന്ന ഉപ്തപന്നങ്ങൾ 1000 റിയാലിൽ കവിയാത്തതാണെങ്കിൽ 15 റിയാൽ കസ്റ്റംസ് ഡാറ്റ പ്രോസസിംഗ് ഫീയായി ഈടാക്കുന്ന നടപടിക്കും ഇന്ന് മുതൽ തുടക്കമായി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News