പറക്കാൻ ദുബൈ റെഡി, എയർ ടാക്സിയുടെ ആദ്യ മാതൃക പുറത്തുവിട്ടു
‘നാളെ, ഇന്ന്’ എന്ന പേരിൽ ഫ്യൂച്ചർ മ്യൂസിയത്തിൽ നടക്കുന്ന എക്സിബിഷനിലാണ് എയർ ടാക്സിയുടെ മാതൃക പ്രദർശിപ്പിച്ചത്;

ദുബൈ: ദുബൈയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതുന്ന പറക്കും ടാക്സിയുടെ ആദ്യ മാതൃക പുറത്തുവിട്ട് അധികൃതർ. ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ പങ്കാളിത്തത്തിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറാണ്, ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയുടെ മാതൃ പുറത്തുവിട്ടത്.
‘നാളെ, ഇന്ന്’ എന്ന പേരിൽ ഫ്യൂച്ചർ മ്യൂസിയത്തിൽ നടക്കുന്ന എക്ബിഷനിലാണ് എയർ ടാക്സിയുടെ മാതൃക പ്രദർശിപ്പിച്ചത്. 2026 വർഷത്തിന്റെ ആദ്യപാദത്തിൽ പറക്കും ടാക്സികൾ ദുബൈയുടെ ആകാശത്ത് സർവീസ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വെർട്ടിക്ക്ൾ ടേക്ക് ഓഫും ലാൻഡിങും സാധ്യമാകുന്ന പറക്കും ടാക്സികൾ സുരക്ഷയിലും യാത്രക്കാരുടെ ക്ഷേമത്തിലും അന്താരാഷ്ട്ര നിലവാരം പാലിക്കുന്നതാകുമെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു.
2030ഓടെ എമിറേറ്റിലെ ഗതാഗത സംവിധാനങ്ങളിൽ 25 ശതമാനം സ്വയം നിയന്ത്രിത ഡ്രൈവിങ് മാർഗങ്ങളിലേക്ക് മാറുകയെന്നതാണ് പറക്കും ടാക്‌സി സംരംഭത്തിലൂടെ ദുബൈ ലക്ഷ്യമിടുന്നത്. എയർ ടാക്സികൾക്കായുള്ള വെർടിപോർട്ടുകളുടെ നിർമാണം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് നടന്നുവരികയാണ്. പ്രാഥമിക ഘട്ടത്തിൽ ഡൗൺ ടൗൺ, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമാണം കൂടി പൂർത്തിയാക്കും.
പറക്കും ടാക്സി യാഥാർഥ്യമാക്കുന്നതിനായി യുഎസ് ആസ്ഥാനമായ ജോബി ഏവിയേഷൻ, സ്കൈ പോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളുമായി ആർടിഎ കരാർ ഒപ്പുവച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയായാൽ പാംജുമൈറയിൽ നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പത്തു മിനിറ്റു കൊണ്ടെത്താം. സാധാരണ ഗതിയിൽ മുക്കാൽ മണിക്കൂർ കൊണ്ടെടുക്കുന്ന യാത്രയാണ് പത്തു മിനിറ്റിനുള്ളിൽ സാധ്യമാകുക.