ഇ.ഡിക്ക് പിന്നാലെ പ്രധാനമന്ത്രി ആര്‍.ടി.ഐയെയും സഖ്യത്തില്‍ ചേര്‍ത്തു- സ്റ്റാലിന്‍

കച്ചത്തീവ് ദ്വീപ് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി മോദി ആര്‍.ടി.ഐയെ കൂട്ടുപിടിച്ചതെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു

Update: 2024-04-04 09:42 GMT
MK Stalin_Tamilnadu CM
AddThis Website Tools
Advertising

ചെന്നൈ: ഇ.ഡിക്ക് പിന്നാലെ പ്രധാനമന്ത്രി വിവരാവകാശ നിയമത്തെയും തന്റെ സഖ്യത്തില്‍ ചേര്‍ത്തുവെന്ന് പരിഹസിച്ച് തമിഴ്‌നട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കച്ചത്തീവ് ദ്വീപ് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി മോദി ആര്‍.ടി.ഐയെ കൂട്ടുപിടിച്ചതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.

ഡി.എം.കെ തമിഴ്നാടിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതിന് കോണ്‍ഗ്രസിനെതിരെയും മോദി രംഗത്ത് വന്നത്.

'ഇ.ഡിക്കും ആദായ നികുതിക്കും ശേഷം അദ്ദേഹം തന്റെ സഖ്യത്തില്‍ വിവരാവകാശ നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കില്ലെന്ന് മോദിക്ക് അറിയുന്നത് കൊണ്ടാണ് അദ്ദേഹം വിവരാവകാശ നിയമത്തെ തന്ത്രങ്ങള്‍ക്കായി ഉപയോഗിക്കുന്നത്' എം.കെ സ്റ്റാലിന്‍ പറഞ്ഞു.

കച്ചത്തീവ് ദ്വീപ് 1947ല്‍ ശ്രീലങ്കയ്ക്ക് കൈമാറാനുള്ള ഇന്ദിരാഗാന്ധി സര്‍ക്കാറിന്റെ തീരുമാനത്തെക്കുറിച്ചുള്ള വിവരാവകാശ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പരാമര്‍ശം.

സാമൂഹിക നീതിയും സമത്വവും നിലനില്‍ക്കണമെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവരും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ബി.ജെ.പിക്ക് അറിയാമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഇ.ഡി നടപടികളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെയും സ്റ്റലിന്‍ വിമര്‍ശിച്ചു.

'ദ്രാവിഡം' എന്ന വാക്ക് ഇഷ്ടപ്പെടാത്തവര്‍ തന്നെ മതത്തിന്റെ ശത്രുവായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മതത്തിന്റെയല്ല, ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയതയുടെ ശത്രുക്കളാണ് നമ്മള്‍. കരുണാനിധിയുടെ ശൈലിയില്‍ പറഞ്ഞാല്‍, ക്ഷേത്രം ഉണ്ടാകരുതെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല, എന്നാല്‍ ക്ഷേത്രം ക്രൂരന്മാരുടെ താവളമാകരുതെന്നാണ് ഞങ്ങള്‍ അവകാശപ്പെടുന്നത്. അതായത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതത്തെ ഉപയോഗിക്കുന്നവര്‍ക്ക് ഞങ്ങള്‍ ശത്രുക്കളാണ്' സ്റ്റാലിന്‍ പറഞ്ഞു.


Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News