'അടിസ്ഥാന ആശങ്കകൾ പരിഹരിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടു'; കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി കർഷക സംഘടനകൾ
'കർഷകരെ വീണ്ടും സമരത്തിലേക്ക് തള്ളി വിടുന്ന സമീപനമാണ് കേന്ദ്രത്തിന്റെത്'


ന്യൂ ഡൽഹി: കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി കർഷക സംഘടനകൾ. കർഷകരെ അവഗണിക്കുകയും വൻകിട കോർപ്പറേറ്റുകൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നതാണ് ബജറ്റെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കർഷകരെ വീണ്ടും സമരത്തിലേക്ക് തള്ളി വിടുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്നും കർഷക സംഘടനകൾ പറഞ്ഞു.
ബജറ്റിൽ 'പ്രധാനമന്ത്രി ധൻ ധന്യ കൃഷി യോജന കിസാൻ' ക്രെഡിറ്റ് കാർഡിനുള്ള വായ്‌പാ പരിധി ഉയർത്തുന്നത് ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ട്. എന്നാൽ കർഷകരുടെ അടിസ്ഥാന ആശങ്കകൾ പരിഹരിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്നാണ് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ചൂണ്ടിക്കാട്ടുന്നത്.
"വൈദ്യുതി, മെഡിക്കൽ സൗകര്യങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ സേവനങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇനി, അവർ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് കാണാൻ നമുക്ക് കാത്തിരിക്കാം. പലിശ നിരക്ക് പ്രതിവർഷം 1% ആയി കുറയ്ക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയോടൊപ്പം കർഷകർക്ക് ന്യായമായ വിള വിലയും ആവശ്യമാണ്," അദ്ദേഹം വ്യക്തമാക്കി.
ഈ ബജറ്റ് മുതലാളിത്തത്തെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. വൻകിട ബിസിനസുകാരെയും നിർമാതാക്കളെയും സഹായിക്കുന്ന ബജറ്റാണിത്. മിനിമം സപ്പോർട്ട് പ്രൈസ് നൽകാനുള്ള ഒരു പദ്ധതിയും ഇല്ല. ഇവ രണ്ടും രാജ്യത്തെ കർഷകർക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നും വിവിധ കർഷക സംഘടനകൾ പറഞ്ഞു.