രുചി മതി ‘നിറം’ വേണ്ട’: ഭക്ഷണത്തിൽ കൃത്രിമ നിറം ​ചേർക്കുന്നത് നിരോധിച്ച് കർണാടക

ഭക്ഷണശാലകൾ കബാബുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതികൾ ലഭിച്ചിരുന്നു

Update: 2024-06-25 04:45 GMT
Advertising

ബംഗളുരു: ഭക്ഷണ സാധനങ്ങളിൽ കൃത്രിമ കളർ ​ചേർക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ. കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.

എക്സിലൂടെ സംസ്ഥാന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് തീരുമാനം പുറത്തുവിട്ടത്. നിയമം ലംഘിക്കുന്ന ഭക്ഷണ കച്ചവടക്കാർക്കെതിരെ ഏഴ് വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ഈടാക്കും.

കൃത്രിമ നിറങ്ങൾ ശരീരത്തിന് ഹാനികരമാണ്. അത് ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകൾ കബാബുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി കർണാടക ഭക്ഷ്യസുരക്ഷാ  വകുപ്പിന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന്  39 കബാബ് സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിൽ പരിശോധിച്ചു. അതിൽ എട്ടെണ്ണം കൃത്രിമ നിറം ഉപയോഗിച്ചതിനാൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തി.

ഏഴ് സാമ്പിളുകളിൽ സൺസെറ്റ് യെല്ലോയും മറ്റൊരു സാമ്പിളിൽ സൺസെറ്റ് യെല്ലോയും കാർമോസിനും കണ്ടെത്തി. 2011 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് റെഗുലേഷൻസ് റൂൾ 16 പ്രകാരം കബാബ് തയ്യാറാക്കുന്നതിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കാൻ പാടില്ല. കഴിഞ്ഞ മാർച്ചിൽ ഗോബി മഞ്ചൂരിയൻ, പരുത്തി മിഠായി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് സർക്കാർ നിരോധിച്ചിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News