ബജറ്റിൽ കർണാടകയെ തഴഞ്ഞു; വിമർശനവുമായി കർണാടക മുഖ്യമന്ത്രി
'ആവശ്യപ്പെട്ടതൊന്നും അനുവദിച്ചില്ല ; രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടി ഭരണകക്ഷികളെ മാത്രം തൃപ്തിപ്പെടുത്തി'


ബെംഗളൂരു : കേന്ദ്ര ബജറ്റിൽ കർണാടകയ്ക്ക് ഒഴിഞ്ഞ പാത്രമാണ് നൽകിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബഡ്ജറ്റിൽ നിരാശരാണെന്നും സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കുള്ളതൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി കൊടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. എന്നിട്ടും കേന്ദ്ര ബഡ്ജറ്റിന്റെ ചെറിയ വിഹിതം മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ ജലസേചന പദ്ധതികൾക്കുള്ള വിഹിതം കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ അതിലൊന്നും പരിഗണിച്ചില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അപ്പർ ഭദ്ര പദ്ധതി, അപ്പർ കൃഷ്ണ പദ്ധതിക്ക് ഫണ്ട്, നഗരവികസനത്തിന് 5,000 കോടി, റായ്ച്ചൂരിലെ എയിംസ് ആശുപത്രി , ദേശീയപാത, റെയിൽവേ പദ്ധതികൾ എന്നിവയ്ക്കായി ബഡ്ജറ്റിന് മുൻപുള്ള യോഗങ്ങളിൽ പണം അനുവദിക്കണമെന്ന് കർണാടക ആവശ്യപ്പെട്ടിരുന്നു.
അതോടെപ്പം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 89,154 കോടിയിൽ നിന്ന് 86,000 കോടിയായി വെട്ടിക്കുറച്ചതിനെയും സിദ്ധരാമയ്യ വിമർശിച്ചു. വിള ഇൻഷുറൻസ് വിഹിതം 2024-25ൽ 15,864 കോടി രൂപയിൽ നിന്ന് 2025-26ൽ 12,242 കോടി രൂപയായി കുറഞ്ഞു.
അതേസമയം, രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടി ഭരണകക്ഷിയായ ബിഹാറിനും ആന്ധ്രപ്രദേശിനും കേന്ദ്രം വാരിക്കോരി കൊടുത്തെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.