'എഎപി പ്രവർത്തകരെ അക്രമിച്ചവർക്കെതിരെ നടപടി വേണം': തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കെജ്‌രിവാൾ
ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയുമായി ബന്ധമുള്ള ഗുണ്ടകളാണ് എഎപി പ്രവർത്തകരെ ലക്ഷ്യമിടുന്നതെന്നാണ് എഎപി ആരോപിക്കുന്നത്


ന്യൂഡല്‍ഹി: എഎപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കെജ്‌രിവാൾ കത്തയച്ചു.
ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയുമായി ബന്ധമുള്ള ഗുണ്ടകളാണ് എഎപി പ്രവർത്തകരെ ലക്ഷ്യമിടുന്നതെന്നാണ് എഎപി ആരോപിക്കുന്നത്. വനിത പ്രവർത്തകയെ മർദിച്ചതായും എഎപി നല്‍കിയ പരാതിയിലുണ്ട്. ഇത്തരം സംഭവങ്ങൾ തടയാൻ ന്യൂഡൽഹി അസംബ്ലി ഏരിയയിൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷകരെ വിന്യസിക്കണമെന്നും കെജ്‌രിവാൾ കത്തിൽ ആവശ്യപ്പെടുന്നു.
എഎപി പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആക്രമണത്തിന് ഉത്തരവാദികളായ ബിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം കമ്മീഷനോട് ആവശ്യപ്പെട്ടു. കൂടാതെ, സുരക്ഷ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന പൊലീസുകാരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം അവശേഷിക്കെ വാശിയേറിയ പ്രചാരണവുമായാണ് മുന്നണികൾ മുന്നോട്ടു പോകുന്നത്. ഇതിനിടെ ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് കോൺഗ്രസ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
രാജിവെച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ആശങ്കയിലാണ്. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.