രാഷ്ട്രപതിക്കെതിരെയുള്ള പരാമർശം : സോണിയക്കെതിരെ കേസെടുക്കണമെന്ന് പരാതി
മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതിൽ കൂട്ടുപ്രതികളാണെന്നും അവർക്കെതിരെയും കേസെടുക്കണമെന്നും ആവശ്യം


ന്യൂ ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ സോണിയ ഗാന്ധിയുടെ പരാമർശത്തിൽ എഫ്ഐആർ ആവശ്യപ്പെട്ട് ബീഹാർ അഭിഭാഷകൻ. മുസാഫർപൂർ അഭിഭാഷകൻ സുധീർ ഓജയാണ് പരാതി നൽകിയത്.
രാജ്യത്തിൻ്റെ പരമോന്നത അധികാരിയെ സോണിയ ഗാന്ധി അനാദരിക്കുകയാണെന്നാണ് സുധീർ ഓജ ആരോപിച്ചത്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതിൽ കൂട്ടുപ്രതികളാണെന്നും അവർക്കെതിരെയും കേസെടുക്കണമെന്നും പരാതിക്കാരൻ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം വായിച്ചുതീർന്നപ്പോഴേക്കും രാഷ്ട്രപതി തളർന്നെന്ന സോണിയ ഗാന്ധിയുടെ പരാമർശമാണ് വിവാദമായത്. പ്രസംഗത്തിന്റെ അവസാനമായപ്പോഴേക്കും രാഷ്‌ട്രപതി ക്ഷീണിതയായി. സംസാരിക്കാൻ പോലും പ്രയാസം അനുഭവപ്പെടുന്നു, പാവം എന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമർശം. പ്രസംഗം മുഴുവൻ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗം ആവർത്തനമാണെന്നും മുശിപ്പിക്കുന്നതാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. സോണിയയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നാണ് മകളും എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞത്.
സോണിയുടെ പരാമർശം രാഷ്ട്രപതിയുടെ അന്തസിനെ വ്രണപ്പെടുത്തുന്നതാണെന്നാണ് രാഷ്ട്രപതി ഭവൻ പ്രതികരിച്ചത്.