Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചെന്നൈ : ഹിന്ദി അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ വീണ്ടും ഒരു ഭാഷാ യുദ്ധത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ലോക്‌സഭാ അതിർത്തി നിർണയ വിഷയം ചർച്ച ചെയ്യാൻ മാർച്ച് അഞ്ചിന് സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടികളെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിക്കുമെന്നും രാഷ്ട്രീയ ഭിന്നതകൾ മറികടന്ന് ഐക്യത്തിനായി അഭ്യർത്ഥിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിലേക്ക് നയിച്ച കുടുംബാസൂത്രണ പദ്ധതി സംസ്ഥാനം വിജയകരമായി നടപ്പിലാക്കിയതിന്റെ ഫലമായി എട്ട് ലോക്‌സഭാ സീറ്റുകൾ നഷ്ടപ്പെടുമെന്ന ഭീഷണി തമിഴ്‌നാട് നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഭരണകക്ഷിയായ ഡിഎംകെ ത്രിഭാഷാ നയത്തെ എതിർക്കുക തന്നെയാണ്. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണ്. വീണ്ടും ഒരു ഭാഷാ യുദ്ധത്തിന് തമിഴ്നാട് തയ്യാറാണ്'- സ്റ്റാലിൻ പറഞ്ഞു. കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു.