തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി; ഒഴിവായത് വൻ ദുരന്തം
വിഴുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൻ്റെ കോച്ചുകളാണ് പാളം തെറ്റിയത്


ചെന്നൈ: തമിഴ്നാട് വില്ലുപുരത്ത് പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. വിഴുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന മെമു ട്രെയിനിൻ്റെ കോച്ചുകളാണ് പാളം തെറ്റിയത്. വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപമായിരന്നു സംഭവം. അപകടത്തിൽ ആളപായമില്ല.
വിഴുപ്പുറം യാർഡിനോട് ചേർന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. വളവിലായിരുന്നതിനാൽ ട്രെയിനിന് വേഗം കുറവായിരുന്നു. അതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ പെട്ടെന്ന് നിർത്തിയതും വൻ അപകടം ഒഴിവാക്കാൻ സഹായിച്ചു. ട്രെയിനിൽ ഏകദേശം 500ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരെയും ട്രെയിനിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയതായി റെയിൽവേ ജീവനക്കാർ പറഞ്ഞു.
അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു. സാങ്കേതിക തകരാറാണോ അട്ടിമറിയാണോ അപകടകാരണമെന്ന് പരിശോധിക്കുമെന്ന് റെയിൽവേ അറിയിച്ചു. ജീവനക്കാരെയും എൻജിനീയർമാരെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും പാളം തെറ്റിയ ട്രെയിനിൻ്റെ അറ്റകുറ്റപ്പണികൾ സജീവമാണെന്നും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു. സംഭവത്തിൽ വിഴുപ്പുറം റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു.