വഖഫ് ബില്ലിനെതിരെ തമിഴ്‌നാട് സർക്കാർ; സുപ്രിംകോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ
വഖഫ് ബില്ലിൽ പ്രതിഷേധിച്ച്, സ്റ്റാലിൻ ഉൾപ്പടെയുള്ള ഡിഎംകെ എംഎൽഎമാർ കറുത്ത ബാഡ്ജണിഞ്ഞാണ് നിയമസഭയിലെത്തിയത്


ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
വഖഫ് ബില്ലിൽ പ്രതിഷേധിച്ച്, സ്റ്റാലിൻ ഉൾപ്പടെയുള്ള ഡിഎംകെ എംഎൽഎമാർ കറുത്ത ബാഡ്ജണിഞ്ഞാണ് നിയമസഭയിൽ എത്തിയത്. കഴിഞ്ഞ ആഴ്ച ബില്ലിനെതിരെ തമിഴ്നാട് അസംബ്ലി പ്രമേയം പാസാക്കിയിരുന്നു.
'വലിയ എതിർപ്പുകൾ ഉള്ളപ്പോഴും പുലർച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബിൽ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. ബിൽ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും'- സ്റ്റാലിൻ പറഞ്ഞു.
ത്രിഭാഷ നയത്തിനും ലോക്സഭ മണ്ഡലം പുനര്‍നിര്‍ണയത്തിനും പിന്നാലെ വഖഫ് ഭേദഗതി ബില്ലിലും പോരാട്ടം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട്. വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഡിഎംകെ അംഗങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്ത് എത്തിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഞങ്ങൾ കൈവിടില്ലെന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം. വഖഫ് ഭേദഗതി ബിൽ രാജ്യത്തെ മതേതരത്വത്തെ വെല്ലുവിളിക്കുന്നതാണെന്ന് തിരുച്ചി ശിവയും വ്യക്തമാക്കിയിരുന്നു.
14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്.