വാടക ഗുണ്ടകൾക്ക് നൽകാൻ 40,000 രൂപ ലോൺ എടുത്തു; ഭാര്യാ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.


ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭാര്യാ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വാടക ഗുണ്ടകൾക്ക് നൽകാൻ 40,000 രൂപ ബാങ്കിൽനിന്ന് ലോൺ എടുത്താണ് ഇയാൾ കൃത്യം നടപ്പാക്കിയത്. കുടെയുണ്ടായിരുന്ന രണ്ടുപേർ ഒളിവിലാണ്. ജനുവരി 21ന് മീററ്റിലെ നാനു കനാലിന് സമീപമാണ് സംഭവം നടന്നത്. ആശിഷ് എന്ന യുവാവാണ് അറസ്റ്റിലായത്.
ഭാര്യയുടെ ഇളയ സഹോദരിയുമായി ആശിഷ് പ്രണയത്തിലായിരുന്നു. അവൾ ബ്ലാക്ക് മെയിൽ ചെയ്തതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഇയാൾ പറഞ്ഞു. കൊലപാതകത്തിനായി ആശുപത്രി ജീവനക്കാരനായ ശുഭം എന്നയാളുടെ സഹായം തേടി. ഇയാളാണ് കൂട്ടാളിയായ ദീപക്കിനെ കൊണ്ടുവന്നത്.
കൊലപാതകത്തിന് സഹായിക്കണമെങ്കിൽ 30,000 രൂപ നൽകണമെന്ന് ശുഭം ആവശ്യപ്പെട്ടു. ഇതിനായാണ് ആശിഷ് 40,000 രൂപ ലോൺ എടുത്തത്. അഡ്വാൻസായി 10,000 രൂപയും കൊലപാതകത്തിന് ശേഷം 30,000 രൂപയും നൽകിയെന്നും ആശിഷ് വെളിപ്പെടുത്തിയെന്ന് മുസഫർനഗർ റൂറൽ എസ്പി ആദിത്യ ബൻസാൽ പറഞ്ഞു.
ആശിഷ്, ശുഭം, ദീപക് എന്നിവർ ചേർന്ന് യുവതിയെ സ്‌കൂട്ടറിൽ കനാലിന് സമീപം എത്തിച്ചു. അവിടെവെച്ച് കൂട്ടബലാത്സംഗം ചെയ്ത ശേഷം ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചുകളഞ്ഞു.
ജനുവരി 23നാണ് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയത്. അന്വേഷണത്തിൽ അവസാനം യുവതി ആശിഷിന് ഒപ്പമായിരുന്നുവെന്ന് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.