കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട ഭക്തർക്ക് സഹായ ഹസ്തവുമായി മുസ്‌ലിംകൾ; അഭയകേന്ദ്രങ്ങളായി പള്ളികളും മദ്രസകളും

ജനുവരി 29ന് കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 30പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.;

Update: 2025-02-02 15:02 GMT
കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട ഭക്തർക്ക് സഹായ ഹസ്തവുമായി മുസ്‌ലിംകൾ; അഭയകേന്ദ്രങ്ങളായി പള്ളികളും മദ്രസകളും
Advertising

പ്രയാഗ്‌രാജ്: കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട ഭക്തർക്ക് സഹായഹസ്തവുമായി പ്രയാഗ്‌രാജിലെ മുസ്‌ലിംകൾ. പള്ളികളും മദ്രസകളും ഇമാംബാരകളും വീടുകളുമെല്ലാം ഭക്തർക്ക് അഭയകേന്ദ്രങ്ങളായി മാറി. ഭക്ഷണവും വെള്ളവും കമ്പിളിയുമെല്ലാം ഇവർ വിതരണം ചെയ്തു. ജനുവരി 29ന് മൗനി അമാവാസിയിൽ അമൃത് സ്‌നാനത്തിനിടെയാണ് മേളയിൽ തിക്കും തിരക്കുമുണ്ടായത്. ദുരന്തത്തിൽ 30ഓളം പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആയിരക്കണക്കിന് ഭക്തരാണ് തിക്കിലും തിരക്കിലും കുടുങ്ങിയത്. ബസുകളും ട്രക്കുകളും അടക്കമുള്ള വാഹനങ്ങളെല്ലാം ഹൈവേയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞതോടെ സമീപത്തെ മുസ്‌ലിം കുടുംബങ്ങളെല്ലാം സഹായവുമായി രംഗത്തിറങ്ങി. നഖാസ് കോഹ്ന, റോഷൻ ബാഗ്, ഹിമ്മത്ഗഞ്ച്, ഖുൽദാബാദ്, റാണി മണ്ഡി, ഷാഹ്ഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ഭക്തർക്ക് സഹായവുമായി എത്തിയത്. ഖുൽദാബാദ് സാബ്‌സി മണ്ഡി മസ്ജിദ്, ബഡാം താജിയ ഇമാംബാര, ചൗക്ക് മസ്ജിദ് എന്നിവയെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറി. മണിക്കൂറുകൾക്കകം കമ്മ്യൂണിറ്റി കിച്ചൺ തയ്യാറായി. വിശന്നു വലഞ്ഞ ഭക്തർക്ക് ചായയും കടിയും ഭക്ഷണവുമെല്ലാം പിന്നെ ഇവരുടെ വകയായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.



സാധ്യമായത്ര ആളുകൾക്ക് താമസ സൗകര്യമൊരുക്കാൻ രാത്രി മുഴുവൻ വളണ്ടിയർമാർ പണിയെടുത്തു. പള്ളികളിലും വീടുകളിലും സ്ത്രീകൾക്കും കുട്ടികൾക്കുമാണ് താമസത്തിന് പ്രഥമ പരിഗണന നൽകിയത്. കമ്മ്യൂണിറ്റി ഹാളുകളിലും മദ്രസകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഉറങ്ങാൻ സൗകര്യമൊരുക്കിയത്. പ്രദേശവാസികൾ റോഡ് സൈഡിൽ കൗണ്ടറുകൾ തുറന്ന് വെള്ളവും ബിസ്‌കറ്റും ബ്ലാങ്കറ്റുകളും വിതരണം ചെയ്തു.

''എല്ലാവരും അവരവർക്ക് കഴിയുന്ന രീതിയിൽ പ്രവർത്തിച്ചു. സ്ത്രീകൾ ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. പുരുഷൻമാർ വിതരണ കേന്ദ്രങ്ങൾ തയ്യാറാക്കി. യുവാക്കൾ ഭക്തരെ സുരക്ഷിതമായി അഭയകേന്ദ്രങ്ങളിലെത്തിച്ചു. ഞങ്ങളുടെ സഹപൗരൻമാരുടെ വിഷമം മനസ്സിലാക്കുകയും അവരുടെ കൂടെ നിൽക്കുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങൾ ചെയ്തത്''- നഖാസ് കൊഹ്നയിലെ പ്രൈമറി സ്‌കൂൾ അധ്യാപകനായ റാസാ അബ്ബാസ് സെയ്ദി പറഞ്ഞു.

യദ്ഗർ ഹുസൈനി ഇന്റർ കോളജ് മാനേജരായ മുഹമ്മദ് മെഹന്ദി ഗൗഹർ ഖാസിമി അദ്ദേഹത്തിന്റെ സ്ഥാപനം റിലീഫ് ക്യാമ്പ് ആക്കി മാറ്റി. അത് ഒരിക്കലും ആസൂത്രിതമായിരുന്നില്ല. തങ്ങളുടെ അതിഥികൾ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ സഹായത്തിനിറങ്ങുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ക്ലാസ് റുമുകളിലും ഹാളുകളിലും പ്ലേ ഗ്രൗണ്ടുകളിലും വിശ്രമിച്ചത്. തങ്ങൾ തുടർച്ചയായി ഭക്ഷണം പാകം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ആളുകൾ മടങ്ങിപ്പോകുന്നത് വരെ വിതരണം ചെയ്‌തെന്നും ഖാസിമി പറഞ്ഞു.



ചരിത്രപരമായി കുംഭമേള ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ വേദികളായിരുന്നു. മുസ്‌ലിംകളായ ബോട്ടുകാരും കരകൗശല വസ്തു വിൽപ്പനക്കാരുമെല്ലാം കുംഭമേളക്ക് എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. കുംഭമേളയിൽ മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്‌കരിക്കാൻ തീവ്ര ഹിന്ദുത്വ സംഘടനകൾ ആഹ്വാനം ചെയ്തു. നിരവധി മുസ്‌ലിം വ്യാപാരികൾക്ക് പ്രവേശനാനുമതി നിഷേധിച്ചു. കച്ചവടം ചെയ്യാൻ ശ്രമിച്ചവരെ അധിക്ഷേപിക്കുന്ന സംഭവങ്ങളുമുണ്ടായി.

''കുംഭമേളയത്തിൽ ഇത്തവണ ഞങ്ങൾക്ക് ക്ഷണമുണ്ടായിരുന്നില്ല. എങ്കിലും പ്രതിസന്ധിയുണ്ടായപ്പോൾ ഞങ്ങൾ രംഗത്തിറങ്ങി. ഞങ്ങളുടെ ചുറ്റുമുള്ളവരുടെ വിഷമം കാണാതിരിക്കാൻ കഴിയില്ലായിരുന്നു. സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്''- പ്രദേശത്തെ ബിസിനസുകാരനായ മഹുമ്മദ് സാഹിദ് പറഞ്ഞു.

മുസ്‌ലിം വളണ്ടിയർമാർ ഭക്തർക്ക് ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൗക്കിലെ ജുമാ മസ്ജിദിൽ ഒരു കൂട്ടം യുവാക്കൾ മെഡിക്കൽ എയ്ഡ് പോസ്റ്റ് തുടങ്ങിയിരുന്നു. പരിക്കേറ്റ ഭക്തർക്ക് ഇവിടെ സൗജന്യമായി ചികിത്സ നൽകി. മനുഷ്യർക്ക് സഹായം ചെയ്യേണ്ടത് തങ്ങളുടെ പ്രാഥിക കടമയാണ് എന്നായിരുന്നു ഇവിടെയുണ്ടായിരുന്ന ഡോ. നാസ് ഫാത്തിമയുടെ പ്രതികരണം.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News