'വഖഫ് ബിൽ കൊണ്ടുവന്നത് കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാൻ': അഖിലേഷ് യാദവ്
വഖഫ് ബിൽ സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമെന്ന് എസ്പി


ന്യൂ ഡൽഹി: കേന്ദ്രം വഖഫ് ബിൽ കൊണ്ടുവന്നത് കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാനെന്ന് സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് ലോക്സഭയിൽ. ബിജെപി പുതിയ ബിൽ കൊണ്ടുവരുമ്പോഴെല്ലാം അത് കേന്ദ്രത്തിന്റെ പരാജയം മറച്ചുവെക്കാനാണെന്നും അഖിലേഷ് യാദവ് വിമർശിച്ചു. വഖഫ് ബിൽ സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമെന്ന് എസ്പി എംപി രാം ഗോപാൽ യാദവ് ചൂണ്ടിക്കാട്ടി.
"മഹാ കുംഭമേളയിൽ മരിച്ചവരോ കാണാതായവരോ ആയ ഹിന്ദുക്കളെക്കുറിച്ചുള്ള വിഷയം മറച്ചുവെക്കാൻ മുസ്ലീം സഹോദരങ്ങളുടെ ഭൂമിയെക്കുറിച്ച് ബിജെപി സംസാരിക്കുന്നു. മരിച്ചവർക്കുറിച്ച് മാത്രമല്ല, നഷ്ടപ്പെട്ടതും ഇതുവരെ കണ്ടെത്തതാണ് സാധിക്കാത്തതുമായ ഏകദേശം 1,000 ഹിന്ദുക്കളുടെ പട്ടിക എവിടെയാണെന്ന് ഈ സർക്കാർ പറയണം. ചൈന അവരുടെ ഗ്രാമങ്ങൾ സ്ഥാപിച്ച ഭൂമിയെക്കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു പറയണം. പക്ഷേ, വലിയ അപകടത്തെക്കുറിച്ച് ആരും ഒരു ബഹളവും സൃഷ്ടിക്കാതിരിക്കാൻ അവർ ഈ ബിൽ കൊണ്ടുവന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
സമാജ്‍വാദി പാർട്ടി തുടക്കം മുതൽ തന്നെ ബില്ലിനെ എതിർത്തിരുന്നുവെന്ന് രാം ഗോപാൽ യാദവ് വ്യക്തമാക്കി. "ബിൽ സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണ്. അവർക്ക് ഭൂരിപക്ഷമുണ്ട്. ബിൽ എങ്ങനെ എങ്കിലും അവർ പാസാക്കും. പക്ഷെ അവർ എന്താണ് ചെയ്യുന്നതെന്ന് രാജ്യം അറിയാനായി ചർച്ചകൾ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതപരമായ കാര്യങ്ങൾ സ്വാതന്ത്ര്യമായി, യാതൊരു ഇടപെടലുമില്ലാതെ കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന് ആർട്ടിക്കിൾ 26 പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് വഖഫ് ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചത്.