അന്ത്യവിശ്രമത്തിനായി അർജുൻ നാട്ടിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

സംസ്കാരം അർജുൻ നിർമിച്ച വീടിനോട് ചേർന്ന്

Update: 2024-09-27 16:01 GMT
Advertising

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം ശനിയാഴ്ച കോഴിക്കോട്ടെത്തും. പുലർച്ചെ കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങും. ഏഴ് മണിക്ക് ആംബുലൻസ് പൂളാടിക്കുന്നിലെത്തും. തുടർന്ന് അർജുന്റെ സഹപ്രവർത്തകർ വാഹനങ്ങളിൽ അനുഗമിക്കും. 7.30ന് കണ്ണാടിക്കൽ ബസാറിൽനിന്ന് വിലാപയാത്ര ആരംഭിക്കും. എട്ട് മുതൽ അർജുന്റെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനമുണ്ടാകും. തുടർന്നാണ് സംസ്കാരം നടക്കുക. അർജുൻ നിർമിച്ച വീടിനോട് ചേർന്നാണ് സംസ്കാരം.

ലോറിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ ഫലത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.

ഗംഗാവലി പുഴയിൽനിന്നും ബുധനാഴ്ച ഉയർത്തിയ ലോറിയിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ലോറി ദേശീയപാതയുടെ അരികിലേക്ക് കയറ്റി. പിന്നീട് ലോറിയുടെ കാബിൻ പൊളിച്ചുമാറ്റി. കാബിനിൽനിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തിയിരുന്നു.

ജൂലൈ 16നാണ് കർണാടകയിലെ ദേശീയപാത 66ൽ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടക്ക് മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News