സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് ആശമാര്‍; അവകാശങ്ങൾ നേടും വരെ സമരം തുടരുമെന്ന് മുന്നറിയിപ്പ്
സമരത്തിന്‍റെ അമ്പതാം ദിനത്തിലാണ് ആശമാർ മുടിമുറിച്ച് പ്രതിഷേധിച്ചത്


തിരുവനന്തപുരം: 50 ദിവസമായി അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാരിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശമാര്‍. തല മുണ്ഡനം ചെയ്തും മുടി ഭാഗികമായി മുറിച്ചുമാണ് ആശമാര്‍ സമരം കടുപ്പിച്ചിരിക്കുന്നത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ മുടി മുറിക്കൽ സമരത്തിന്‍റെ ഭാഗമായി.
വെയിലും മഴയും പരിഹാസങ്ങളും ആക്ഷേപങ്ങളും താണ്ടിയ പെൺ പോരാട്ടത്തിന് ഇന്ന് 50 നാളുകൾ തികയുകയാണ്. സമരത്തിന്‍റെ പല മുഖങ്ങൾ കണ്ടെങ്കിലും സർക്കാർ നിലപാടിന് മാറ്റമുണ്ടായില്ല. ഇതോടെ ആ തീരുമാനത്തിലേക്ക് അവർ എത്തി. സർക്കാരിന് മുന്നിലേക്ക് അവർ കൂട്ടത്തോടെ മുടി മുറി മുറിച്ചു. സമരത്തിന് ഐക്യദാർഥ്യവുമായി എത്തിയവരും മുടി മുറിക്കൽ സമരത്തിന്‍റെ ഭാഗമായി.
സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാരുമായി ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയെങ്കിലും ഇവർ ഉന്നയിച്ച ആവശ്യങ്ങൾ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. മുടി മുറിക്കൽ സമരത്തോടെ ആഗോളതലത്തിൽ സമരത്തിന് പിന്തുണയേറുമെന്നും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നുമാണ് ആശമാരുടെ പ്രതീക്ഷ.