ഭാസ്‌കര കാരണവർ കൊലക്കേസ് പ്രതി ഷെറിന് പരോൾ
നേരത്തെ ഷെറിനെ മോചിപ്പിക്കാനുള്ള നീക്കം വലിയ വിവാദമായിരുന്നു


തിരുവനന്തപുരം:ഭാസ്കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന് പരോള്‍ അനുവദിച്ചു.ഈ മാസം 5 മുതല്‍ 23 വരെയാണ് പരോള്‍ അനുവദിച്ചത്. നേരത്തെ ഷെറിനെ മോചിപ്പിക്കാനുള്ള നീക്കം വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരുന്നു.തുടര്‍ന്ന് ഷെറിന്‍റെ മോചനം സർക്കാർ മരവിപ്പിക്കുകയും ചെയ്തു.
ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്.മന്ത്രിസഭാ തീരുമാനം എടുത്ത് രണ്ട് മാസം ആയിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിട്ടില്ല. ഷെറിൻ ജയിലിൽ വെച്ച് സഹതടവുകാരിയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. മോചനം തടയണമെന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ഭാസ്കര കാരണവർ വധക്കേസിലെ പ്രതിയായ ഷെറിന് മോചനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. മോചിപ്പിക്കാനുള്ള തീരുമാനമെടുത്ത ശേഷം സഹതടവുകാരിയെ ആക്രമിച്ച കേസിൽ ഷെറിൻ പ്രതിയായത് മറ്റൊരു പ്രശ്നം. ഇതുകൂടാതെ ഷെറിന് മോചനം നൽകരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജഭവനിലേക്കും പരാതി പോയിരുന്നു. ഈ പരാതിയിൽ ഗവർണർ വിശദീകരണം ചോദിക്കുമെന്ന സൂചനയും സർക്കാരിന് കിട്ടി. ദീർഘകാലമായി ജയിലിൽ കഴിയുന്ന തടവുകാരെ വിട്ടയക്കാനുള്ള മറ്റ് ശിപാർശകളും ഇതോടെ പാതിവഴിയിലാകുകയും ചെയ്തിരുന്നു.