സുരേഷ് ഗോപി നടത്തിയത് ആദിവാസി വിഭാഗത്തോടുള്ള വംശീയ അധിക്ഷേപം; രൂക്ഷ വിമർശനവുമായി സി.കെ ജാനു
'സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും ആദിവാസിവകുപ്പുകൾ കൈകാര്യം ചെയ്തത് സവർണരും സവർണ മനോഭാവമുള്ളവരുമാണ്'


തിരുവനന്തപുരം: ഗോത്ര വകുപ്പിന്റെ ചുമതല ഉന്നതകുലജാതർക്ക് നൽകണമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ ആദിവാസി നേതാവ് സി കെ ജാനു. സുരേഷ് ഗോപി പറഞ്ഞത് തരംതാണ വാക്കാണ്. സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും ആദിവാസിവകുപ്പുകൾ കൈകാര്യം ചെയ്തത് സവർണരും സവർണ മനോഭാവമുള്ളവരുമാണ്. സുരേഷ് ഗോപിയുടേത് ആദിവാസി വിഭാഗത്തോടുള്ള വംശീയ അധിക്ഷേപമാണെന്നും സികെ ജാനു മീഡിയ വണ്ണിനോട് പറഞ്ഞു.
ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപി.
അതേസമയം, ഉന്നതകുല ജാതർ ഗോത്ര വകുപ്പിന്റെ ചുമതലയിൽ വരണമെന്ന സുരേഷ് ഗോപിയുടെ പരാമർശം ഭരണഘടനാ ലംഘനമാണെന്ന് സിപിഎം എം.പി കെ.രാധാകൃഷ്ണൻ വിമർശിച്ചു. രാഷ്ട്രപതിയെ വരെ അവഹേളിക്കുന്ന പരാമർശമാണിത്. പരാമർശം പിൻവലിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കെ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.