മുതലപ്പൊഴിയില്‍ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല ഉപരോധ സമരം ഇന്ന് മുതൽ തുടങ്ങും


തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ. ഇന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം സമർപ്പിക്കും. സർക്കാരിന്റെയും അദാനിയുടെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ച് സമരസമിതി ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.
ഇന്ന് മുതൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല ഉപരോധ സമരം നടത്തും. മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താൻ ഒരു തരത്തിലും കടലിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് മുതലപ്പൊഴി ഹാർബർ. ഇങ്ങനെ ഒരു അവസ്ഥയുണ്ടാകും എന്ന മുന്നറിയിപ്പ് കാലങ്ങൾക്ക് മുമ്പേ മത്സ്യത്തൊഴിലാളികൾ സർക്കാരിന് നൽകിയിരുന്നു. പുലിമുട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത അടക്കം ചൂണ്ടിക്കാണിച്ചപ്പോഴും എല്ലാം പരിഹരിക്കാം എന്ന ഉറപ്പു നൽകി സർക്കാർ സംവിധാനങ്ങൾ കയ്യൊഴിഞ്ഞു. മണൽ നീക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തെന്ന് പറഞ്ഞ സർക്കാർ സംവിധാനങ്ങൾ മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ചുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
എത്രയും വേഗം പ്രശ്നപരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഇന്ന് മന്ത്രി സജി ചെറിയാന് നിവേദനം നൽകും. മൂന്നു ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ പൊഴിയിൽ കുടിൽ കെട്ടിയുള്ള സമരത്തിലേക്ക് കടക്കാൻ ആണ് തീരുമാനം. ഇതിനൊപ്പം ഹൈക്കോടതിയെ സമീപിക്കും. സിഐടിയു അടക്കമുള്ള മത്സ്യത്തൊഴിലാളി സംഘടനകളും സമര രംഗത്തുണ്ട്. മുതലപ്പൊഴിയിൽ നിന്ന് കൊല്ലം ഹാർബറിലേക്ക് മത്സ്യത്തൊഴിലാളികളെ മാറ്റാനുള്ള നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് സമരസമിതി ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല ഉപരോധ സമരം ഇന്ന് മുതൽ തുടങ്ങും.