കൂത്താട്ടുകുളം സംഭവത്തിൽ ജനാധിപത്യ മര്യാദകൾ ഓർമിപ്പിച്ച് ഹൈക്കോടതി
തെരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് രാഷ്ട്രീയാഭിമുഖ്യം മാറ്റണമെന്നുണ്ടെങ്കിൽ രാജിവെച്ച് വീണ്ടും ജനവിധി തേടണമെന്ന് കോടതി


കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ നാടകീയ സംഭവങ്ങളിൽ വിമർശനവുമായി കോടതി. ജനങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരും തമ്മിലൊരു കരാറുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ ജനാധിപത്യ മര്യാദകൾ പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കൂത്താട്ടുകുളം സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് പരാമർശങ്ങൾ.
തെരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് രാഷ്ട്രീയാഭിമുഖ്യം മാറ്റണമെന്നുണ്ടെങ്കിൽ രാജിവെച്ച് വീണ്ടും ജനവിധി തേടണമെന്നും അല്ലാത്ത പക്ഷം വോട്ട് നൽകിയ ജനങ്ങളുടെ നിലപാടിനെ അപമാനിക്കുകയാണ് ചെയ്യുന്നെതന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ആക്രമിച്ചോ കയ്യാങ്കളിയിലൂടെയോ നേരിടേണ്ടതല്ലെന്നും ഹൈക്കോടതി പറഞ്ഞു. ജനാധിപത്യത്തിന്റെ സവിശേഷതതയെ ലംഘിക്കുന്നതിനോട് ജനങ്ങൾ പ്രതികരിക്കേണ്ടതും ജനാധിപത്യപരമായി ബാലറ്റിലൂടെ അടുത്ത തെരഞ്ഞെടുപ്പിലാണെന്നും ജസ്റ്റിസ് പിവി കുഞ്ഞി കൃഷ്ണന്റെ ബെഞ്ച് നിർദേശിച്ചു.
കൂത്താട്ടുകുളം നഗരസഭയിൽ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന സംഭവത്തിൽ നഗരസഭ ചെയർപഴ്സൻ വിജയ ശിവനെ മർദിച്ചെന്ന പരാതിയിലാണ് യുഡിഎഫ് പ്രവർത്തകർ മുൻകൂർ ജാമ്യം തേടിയത്.