നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം: സാബുവിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തി
ബന്ധുക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു


കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സാബുവിന്റെ മറ്റ് ബന്ധുക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും തെളിവുകൾ ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും കട്ടപ്പന സിഐ മുരുകൻ പറഞ്ഞു.
സാബുവിന്റെ ആത്മഹത്യയിൽ കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമായിരുന്ന വി.ആർ സജി സാബുവിനെയും ബാങ്കിനെയും കുറ്റപ്പെടുത്തി സാബുവിന്റെ ഭാര്യ മേരിക്കുട്ടി രംഗത്തെത്തിയിരുന്നു. കടുത്ത അപമാനഭാരത്താലാണ് സാബു ജീവനൊടുക്കിയത് എന്നും ഒന്നര വർഷമായി പ്രശ്നങ്ങൾ ഉണ്ടെന്നും മേരിക്കുട്ടി മീഡിയ വണ്ണിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ ചികിൽസാർത്ഥം നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.