കാഫിർ വിവാദം: സി.പി.എമ്മിനെതിരെ ആക്രമണം കടുപ്പിക്കാൻ യു.ഡി.എഫ്; എസ്.പി ഓഫീസ് മാർച്ച് ഇന്ന്

പ്രതിഷേധങ്ങൾ ശക്തമാക്കാൻ വിദ്യാർഥി സംഘടനകളും

Update: 2024-08-19 01:19 GMT
Advertising

കാഫിർ വിവാദത്തിൽ സി.പി.എമ്മിനെതിരെ ആക്രമണം കടുപ്പിക്കാൻ യു.ഡി.എഫ്. ഇതിന്റെ ഭാ​ഗമായി ഇന്ന് വടകരയിൽ യുഡിഎഫ് - ആർ.എം.പി സംയുക്ത എസ്.പി ഓഫീസ് മാർച്ച് സംഘടിപ്പിക്കും. ഇന്ന് കൊച്ചിയിൽ നടക്കുന്ന യു.ഡി.എഫ് യോഗം തുടർ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും. കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്യും. മുതിർന്ന കോൺ​ഗ്രസ്- ആർ.എം.പി നേതാക്കൾ സംസാരിക്കും.

കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്ത് ഡിവൈഎഫ്ഐ നേതാവ് റിബേഷ് ജോലി ചെയ്യുന്ന സ്കൂളിലേക്ക് മാർച്ച് നടത്താൻ യുഡിഎഫിലെ വിദ്യാർഥി സംഘടനകൾ ആലോചിക്കുന്നുണ്ട്. സി.പി.എം ധ്രൂവീകരണ അജണ്ടകളെ ചെറുക്കുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റിയും ഇന്ന് വടകരയിൽ പൊതു സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.

കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ ഇടതുപക്ഷമാണെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ ആരോപിച്ചിരുന്നു. സ്ക്രീൻഷോട്ടുമായി ഉയർന്നുവന്ന ആരോപണങ്ങൾ തെളിയിക്കേണ്ടത് യൂത്ത് കോൺഗ്രസല്ല, പൊലിസാണെന്നും മുരളീധരൻ പറഞ്ഞു. സംഭവത്തിലെ വസ്തുത കണ്ടെത്താൻ പൊലീസ് ഗ്രൂപ്പ്‌ അഡ്മിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഫിർ വിവാദത്തിൽ കോൺഗ്രസ്‌ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും തെറ്റായ നടപടി സ്വീകരിച്ചവർക്കെതിരെ നടപടി ഉണ്ടായേ മതിയാകൂവെന്നും വ്യക്തമാക്കിയ അദ്ദേഹം വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും പറഞ്ഞു.

കാഫിർ വിവാദത്തിൽ എം.വി ഗോവിന്ദനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും രം​ഗത്തുവന്നിരുന്നു. കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചതിന‌തിരേയാണ് സുധാകരൻ രം​ഗത്തുവന്നത്. വിവാദത്തിൽ നിന്ന് തടിയൂരാനുള്ള ഓരോ ന്യായീകരണവും സി.പി.എമ്മിന്റെ അടിവേരിളക്കുകയാണെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് എല്ലാ തെറ്റുകളുടെയും പ്രഭവ കേന്ദ്രമെന്നും സുധാകരൻ പറഞ്ഞു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News