ടാർഗറ്റ് തികയ്ക്കാത്തതിന് പീഡനം; ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ച് തൊഴിൽ വകുപ്പ്
കെൽട്രോ എന്ന സ്ഥാപനത്തിലാണ് തൊഴിൽ പീഡനം നടന്നത്
എറണാകുളം: പെരുമ്പാവൂർ അറയ്ക്കപ്പടിയിലെ തൊഴിൽ പീഡനത്തിന്റെ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ച് തൊഴിൽ വകുപ്പ്. കെൽട്രോ എന്ന സ്ഥാപനത്തിലാണ് തൊഴിൽ പീഡനം നടന്നത്. കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്കിൽ നിന്ന് സാധനങ്ങൾ എടുത്ത് വിൽപ്പന നടത്തുന്ന സ്ഥാപനമാണ് കെൽട്രോ. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവിടെയെത്തി പരിശോധന നടത്തി.
ടാർഗറ്റ് തികയ്ക്കാത്തതിനാൽ ജീവനക്കാർക്ക് നേരെ പീഡനമെന്ന് ആരോപണം. കഴുത്തിൽ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജീവനക്കാരെ നഗ്നരാക്കി മർദിക്കുന്നതു ദൃശ്യങ്ങളിൽ ഉണ്ട്.
വീടുകളിൽ സാധനങ്ങൾ വിൽപന നടത്തുകയാണ് കമ്പനി ചെയ്യുന്നത്. ടാർഗറ്റ് അച്ചീവ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത പീഡനമാണ് നേരിടേണ്ടിവരുന്നത്. എറണാകുളം ജില്ലാ ലേബർ ഓഫീസർ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നും തൊഴിൽമന്ത്രി പറഞ്ഞു. മനുഷ്യത്വമില്ലാത്ത പ്രവർത്തിയാണ് നടത്തിയത്. ഇതിനെതിരെ അടിയന്തരമായി കർശനനടപടിയുണ്ടാകുമെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.