'ജബൽപൂരിലേത് കിരാതമായ ആക്രമണം'; വിഎച്ച്പി ആക്രമണത്തിനിരയായ ഫാ. ഡേവിസ് ജോർജിന്‍റെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജൻ
ഇപ്പോഴും ആശങ്ക ഒഴിഞ്ഞു മാറുന്നില്ലെന്നും ഭീതി നൽകുന്നതാണ് അവിടുത്തെ സാഹചര്യമെന്നും മന്ത്രി പറഞ്ഞു


തൃശൂര്‍: ജബൽപൂരിൽ വിഎച്ച്പി ആക്രമണത്തിന് ഇരയായ ഫാദർ ഡേവിസ് ജോർജിന്‍റെ കുട്ടനെല്ലൂരിലെ വീട് റവന്യൂ മന്ത്രി കെ.രാജൻ സന്ദർശിച്ചു. സർക്കാർ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഡേവിസ് ജോർജിന്‍റെ സഹോദരൻ ജോബി മീഡിയവണിനോട് പറഞ്ഞു. ഇപ്പോഴും ആശങ്ക ഒഴിഞ്ഞു മാറുന്നില്ലെന്നും ഭീതി നൽകുന്നതാണ് അവിടുത്തെ സാഹചര്യമെന്നും മന്ത്രി പറഞ്ഞു.
കിരാതമായ ആക്രമണമാണ് ജബൽപൂരിൽ ഉണ്ടായത് . സംസ്ഥാന സർക്കാർ സംഭവം ഉണ്ടായപ്പോൾ തന്നെ അവിടുത്തെ സർക്കാരുമായി ബന്ധപ്പെട്ടു. അദ്ദേഹവുമായി വീഡിയോ കോളിൽ സംസാരിച്ചു. പിന്തുണ നൽകിയ എല്ലാവരോടും ഉള്ള നന്ദി അദ്ദേഹം അറിയിച്ചു. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഉണ്ടാവുന്നതെന്നും മന്ത്രി രാജൻ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. 2025 ജൂബിലി വര്‍ഷത്തിന്‍റെ ഭാഗമായി മണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നു. തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ മണ്ഡ്‌ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്.