ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവം: മതസ്വാതന്ത്ര്യത്തിന്റെ ലംഘനമെന്ന് പിണറായി വിജയൻ
‘ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന നടപടി ബഹുസ്വര സമൂഹത്തിന് ചേർന്നതല്ല’


തിരുവനന്തപുരം: ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റ് മേരീസ് ചര്‍ച്ചില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപി അണിയുന്ന ക്രിസ്തീയ സ്നേഹത്തിന്റെ പൊയ്മുഖമാണ് ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിന്റെ മുറ്റത്ത് വീണുകിടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുസ്‍ലിം മത വിശ്വാസികളെ നേരിടാനുള്ള താൽക്കാലിക ഉപകരണം മാത്രമായാണ് ക്രിസ്തീയ വിശ്വാസികളെ ബിജെപി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. സെന്റ്മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം.
പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് പള്ളി. സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതേസമയം സംഭവത്തിൽ പരാതിയില്ലെന്ന് ഇടവക വികാരി ഫാ. ഫ്രാൻസ് സ്വാമിന്ദാൻ പറഞ്ഞു. പൊലീസ് തീരുമാനം അംഗീകരിക്കുന്നു. 15 വർഷമായി കുരുത്തോല പ്രദക്ഷിണം നടത്താറുണ്ട്. ചില വർഷങ്ങളിൽ അനുമതി നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, നിശ്ചയിച്ചപോലെ കുരിശിന്റെ വഴി നടത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്ന് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കുട്ടോ പറഞ്ഞു.