ഒരു നടേശസ്തുതി എഴുതാൻ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങിനെ എഴുതും? - സച്ചിദാനന്ദൻ
മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് പിന്നാലെ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പുകഴ്ത്തി സംസാരിച്ചിരുന്നു.


കോഴിക്കോട്: മലപ്പുറത്തെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിക്കുന്ന കവിതയുമായി കവി സച്ചിദാനന്ദൻ. ''ഒരു നടേശസ്തുതി എഴുതാൻ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങിനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവു കൊണ്ട് എങ്ങിനെ ചൊല്ലും?''- എന്നാണ് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
വിദ്വേഷ പരാമർശത്തിന് പിന്നാലെ വെള്ളാപ്പള്ളിക്ക് നൽകിയ സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു. വെള്ളാപ്പള്ളി ഈഴവർക്ക് ആത്മാഭിമാനം പകർന്നുനൽകിയ വ്യക്തിത്വമാണ്. അസാധാരണ കർമശേഷിയും നേതൃപാടവവുമാണ് കാണിച്ചിട്ടുള്ളത്. കേരളത്തിന് ഒരുപാട് സംഭാവനകൾ നൽകിയ എസ്എൻഡിപിയുടെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് വെള്ളാപ്പള്ളി പൂർത്തിയാക്കി. നമ്മുടെ സമൂഹത്തിൽ അപൂർവം ചിലർക്ക് മാത്രമേ ഇങ്ങനെ അവസരം ലഭിക്കുകയുള്ളൂ. സാക്ഷാൽ കുമാരനാശാൻ പോലും 16 വർഷം മാത്രമാണ് എസ്എൻഡിപിയുടെ നേതൃത്വത്തിലിരുന്നത്. എസ്എൻ ട്രസ്റ്റിന്റെയും അമരക്കാരനായി അദ്ദേഹം തുടരുകയാണ്. രണ്ട് സുപ്രധാന പദവികളിൽ ഒരേസമയം എത്തിനിൽക്കുകയാണ്. കൂടുതൽ വളർച്ചയിലേക്ക് സംഘടനയെ നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.