മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണൻ അന്തരിച്ചു
2001 ഫെബ്രുവരി ഒമ്പതിനാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന കൃഷ്ണപ്രിയ കൊല്ലപ്പെട്ടത്.


മലപ്പുറം: മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന മഞ്ചേരി സ്വദേശി ശങ്കരനാരായണൻ (75) അന്തരിച്ചു. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛനാണ് ശങ്കരനാരായണൻ. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് തിങ്കളാഴ്ച രാത്രി സ്വവസതിയിലായിരുന്നു അന്ത്യം.
2001 ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണപ്രിയ കൊല്ലപ്പെട്ടത്. അന്ന് ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന കൃഷ്ണപ്രിയ സ്‌കൂൾവിട്ട് വരുന്നവഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
2002 ജൂലൈ 27ന് ജാമ്യത്തിലിറങ്ങിയ പ്രതി മുഹമ്മദ് കോയയെ ശങ്കരനാരായണൻ വെടിവച്ച് കൊലപ്പെടുത്തി. തുടർന്ന് ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങി. ഈ സംഭവത്തോടെ കേരളമാകെ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു ശങ്കരനാരായണന്റേത്.
മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയിൽ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെവിട്ടിരുന്നു.