വഖഫ് ബില്ലിൽ വിയോജിപ്പ് രേഖപ്പെടുത്തണം; പാളയം ഇമാം വി.പി സുഹൈബ് മൗലവി
വഖഫ് നിയമത്തിന് നിരക്കാത്ത പലതും ബില്ലിലുണ്ട്


തിരുവനന്തപുരം: വഖഫ് ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. വഖഫ് നിയമത്തിന് നിരക്കാത്ത പലതും ബില്ലിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു ഇമാം.
വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു. ഭൗതിക താത്പര്യങ്ങൾക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നത്. ദാനം ചെയ്ത വസ്തുക്കളാണ് മസ്ജിദുകളും യത്തീംഖാനകളും എല്ലാം. വഖഫുകൾ അല്ലാഹുവിൻ്റെ ധനമാണ്. അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമം ഉള്ളത്. അത് ഭേദഗതി ചെയ്യാനാണ് ശ്രമിക്കുന്നത്. വിശ്വാസികളാണ് വഖഫ് നിയമം കൈകാര്യം ചെയ്യേണ്ടതെന്ന് ഖുർആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നത്...പാളയം ഇമാം പറഞ്ഞു. വഖഫ് നിയമത്തിന് നിരക്കാത്ത പലതും ബില്ലിലുണ്ട്. അത് പാസായി കഴിഞ്ഞാൽ വഖഫ് സ്വത്ത് നഷ്ടപ്പെടാൻ കാരണമാകും. നിലനിൽക്കുന്ന വഖഫ് നിയമം ഒരു ജനവിഭാഗത്തെയും ദ്രോഹിക്കുന്നതല്ല.
ഫലസ്തീന് വേണ്ടി പ്രാര്‍ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഫലസ്തീനിലെ ഉമ്മമാരും കുഞ്ഞുങ്ങളും കരയുന്നത് നമ്മൾ കാണുകയാണ്. ഫലസ്തീൻ ജനതയുടെ രോദനമാണ്. അവരോട് ഐക്യപ്പെടാം അവർക്ക് വേണ്ടി പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു യുദ്ധവും ഒരു സമൂഹത്തിനും ഒരു നന്മയും നൽകിയിട്ടില്ല.അനാഥരെയും വിധവകളെയും ദരിദ്രരെയും ആണ് അത് ലോകത്തിൽ സമ്മാനിച്ചിട്ടുള്ളത്. ഇസ്രായേൽ വീണ്ടും ഒരു യുദ്ധത്തിലേക്ക് എടുത്തുചാടി. യുദ്ധം അവസാനിക്കണം.അത് ഏതെങ്കിലും ഒരു ജനവിഭാഗത്തിന്‍റെ മാത്രം അഭിപ്രായമല്ല. ജന സമൂഹത്തിന്‍റെ മുഴുവൻ ആവശ്യമാണ്. കഴിഞ്ഞ ക്രിസ്മസിന് ഫ്രാൻസിസ് മാർപാപ്പ ഗസ്സയിൽ വെടിനിർത്താൻ പറഞ്ഞ അതേ വാക്കുകൾ തന്നെയാണ് ഇന്ന് ആഹ്വാനം ചെയ്യാനുള്ളത്. രോഗശാന്തി നേടി വന്നപ്പോഴും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ഇതുതന്നെയായിരുന്നു. യുദ്ധങ്ങളില്ലാത്ത ആയുധങ്ങളുടെ ശബ്ദം കേൾക്കാനാകാത്ത ലോകം ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ലഹരിയും അക്രമവും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ലഹരിക്കെതിരെ ഭരണകൂടങ്ങളും മാധ്യമങ്ങളും ശക്തമായി രംഗത്ത് വന്നു. അതിനെയൊക്കെ ഇസ്‍ലാമിക സമൂഹം പിന്തുണയ്ക്കണം.നന്മയുടെ കാര്യത്തിൽ എല്ലാവരുമായും സഹകരിക്കണം. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ആരോടും സഹകരിക്കരുത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇസ്‍ലാമിക സമൂഹം മുൻപന്തിയിൽ നിൽക്കണം. ലഹരിക്കതിരായ പോരാട്ടത്തിൽ ശക്തമായ അണിചേരാൻ സാധിക്കും.
പെരുന്നാൾ സന്ദേശത്തിൽ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെക്കുറിച്ചും കോഴിക്കോട്ടെ പത്താം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകത്തെക്കുറിച്ചും പരാമര്‍ശിച്ചു. കുട്ടികളുടെ ക്ഷമയാണ് നഷ്ടപ്പെടുന്നത്. മക്കൾക്കെല്ലാം നൽകുന്നു ക്ഷമ മാത്രം പഠിപ്പിക്കുന്നില്ല. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ആത്മസംയമനം നമ്മളും മക്കളും പരിശീലിക്കണം. കൊലപാതകങ്ങളും രക്തച്ചൊരിച്ചിലും ഇല്ലാത്ത ഒരു സമൂഹമാണ് വേണ്ടതെന്നും സുഹൈബ് മൗലവി ചൂണ്ടിക്കാട്ടി.