'എന്തിന് വി.ഐ.പികളെ ഒഴിവാക്കി'; എ.ഐ ക്യാമറ സ്ഥാപിച്ചതിൽ രമേശ് ചെന്നിത്തല

ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസം പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു

Update: 2023-04-20 17:38 GMT
Why were VIPs excluded; Ramesh Chennithala for installing AI camera
AddThis Website Tools
Advertising

തിരുവനന്തപുരം: മോട്ടോർവാഹന നിയമലംഘനങ്ങൾ പിടികൂടുന്നതിനായി സംസ്ഥാനത്ത് എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല. 'സാധാരണക്കാരെ പിഴിയുന്ന നടപടിയാണിത്. ടെൻഡർ വിളിച്ചാണോ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതെന്ന് വിശദീകരിക്കണം. പദ്ധതിയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണം. വിവരാവകാശം വഴി ചോദിച്ചിട്ടും മറുപടി നൽകിയില്ല. വി.ഐ.പി.കളെ എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. വി.ഐ.പി പരിഗണന ഒഴിവാക്കണം. എ.ഐ ക്യാമറ ടെൻഡർ സുതാര്യമാണോ ? ഏത് കമ്പനിക്കാണ് കരാർ നൽകിയത് ? വന്യു ഷെയർ എത്രയാണെന്ന് വ്യക്തമാക്കണം'.രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസം പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു മാസം ബോധവതകരണം നടത്താനാണിത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പിഴ ഈടാക്കുന്നത് ഒരു മാസം നീട്ടിയതെന്നും ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരത്ത് എ.ഐ ക്യാമറകകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ ക്യാമറക്കായി പുതിയ ഒരു ചട്ടവും കൊണ്ടുവന്നിട്ടില്ല. പഴയ നിയമങ്ങൾ ശക്തമാക്കും.നിയമലംഘകർക്കേ ആശങ്കയുള്ളുവെന്നും മന്ത്രി പറഞ്ഞു. ആധുനിക സംവിധാനമുപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.ഐ. ക്യാമറകൾ ഉൾപ്പെട്ട സേഫ് കേരള പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പി.വി.സി പി.ഇ.ടി.ജി ലൈസൻസ് കാർഡിന്റെ ഉദ്ഘാടനവും നടന്നു. എ.ഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കും. വാഹനം തടഞ്ഞു നിർത്തിയുള്ള പരിശോധന കുറക്കാനാകും. ഇടറോഡുകളിലും ക്യാമറ സ്ഥാപിക്കും .നല്ലൊരു റോഡ് സംസ്‌കാരം രൂപപ്പെടുത്തണം. നിയമം പാലിക്കാനുള്ളതാണ്. ആ ബോധം എല്ലാവർക്കും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

726 എ.ഐ. ക്യാമറകളാണ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റ്, സീറ്റ് ബൽറ്റ് എന്നിവ ഉപയോഗിക്കാത്തതിന് 500 രൂപ , മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ. അടിയന്തര ആവശ്യ വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ 232 കോടി രൂപ മുടക്കിയാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ട്രയൽ നടത്തിയപ്പോൾ ഒരു മാസം ഏകദേശം 90,000 കേസുകളാണ് ക്യാമറ കണ്ടെത്തിയത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News