ആകാശയാത്രയിൽ ഇന്ത്യയുടെ പുതിയ യുഗം; വ്യോമയാന മേഖലയിലെ വമ്പൻ പദ്ധതികൾ
നിക്ഷേപങ്ങളും നയപരമായ നവീകരണങ്ങളും ഇന്ത്യയുടേയും ഏഷ്യ-പസഫിക് മേഖലയുടെയും വ്യോമയാന ഭൂപ്രകൃതിയെ പുനർനിർമ്മിക്കാൻ ഉതകുന്ന നിലയിലാകുമെന്നാണ് വിലയിരുത്തൽ;

രാജ്യത്തിന്റെ വികസന സ്വപനങ്ങൾക്ക് കൂടുതൽ കരുത്തേകാൻ 2047 ഓടെ 400-ലധികം വിമാനത്താവളങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുകയാണ് ഇന്ത്യ. വ്യോമയാന മേഖലയെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെയും ആഗോള കണക്റ്റിവിറ്റിയുടെയും ആണിക്കല്ലായി മാറ്റുന്ന ഒരു വിപ്ലവത്തിനാണ് രാജ്യം തുടക്കം കുറിക്കാനിരിക്കുന്നത്. 2014-ൽ വെറും 74 വിമാനത്താവളങ്ങൾ ഉണ്ടായിരുന്ന രാജ്യത്ത് 2024-ഓടെ അത് 157 ആയി വർധിച്ചിരുന്നു. വ്യോമയാന രംഗത്തെ രാജ്യത്തിന്റെ വളർച്ച കൂടുതൽ കരുത്തുറ്റതാക്കാമെന്നാണ് നിലവിൽ രാജ്യത്തിന്റെ ലക്ഷ്യം.

2035-ഓടെ പ്രതിവർഷം 3.5 ബില്യൺ യാത്രക്കാരെ ഉൾക്കൊള്ളാവുന്ന തരത്തിലുള്ള വമ്പൻ പദ്ധതികൾ പണിപ്പുരയിലാണ്. അതുവഴിയുണ്ടാകുന്ന നിക്ഷേപങ്ങളും നയപരമായ നവീകരണങ്ങളും ഇന്ത്യയുടേയും ഏഷ്യ-പസഫിക് മേഖലയുടെയും വ്യോമയാന ഭൂപ്രകൃതിയെ പുനർനിർമ്മിക്കാൻ ഉതകുന്ന നിലയിലാകുമെന്നാണ് കരുതുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ, സംയോജനം, നവീകരണം; എന്നിവയാണ് ഇന്ത്യൻ വ്യോമ മേഖലയുടെ വളർച്ചയുടെ നെടുന്തൂണുകൾ. മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇന്ത്യ വ്യോമയാന മേഖലയിൽ കുതിച്ചു ചാട്ടത്തിന് തയ്യാറാകുന്നത്:
1. അടിസ്ഥാന സൗകര്യ വികസനം
* UDAN (Ude Desh ka Aam Nagrik) സ്കീം വഴി, വിദൂര സ്ഥലങ്ങളിലേക്ക് ഉൾപ്പടെ 583 പുതിയ പ്രാദേശിക റൂട്ടുകൾ തുറന്ന്, വിമാനയാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയാണ് അതിൽ പ്രധാനം.
• ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളിലെ നവീകരണങ്ങൾ ലോകോത്തര സൗകര്യങ്ങളുടെ പുതിയ മാതൃകയാകും.
2. സാങ്കേതിക സംയോജനം
• ബയോമെട്രിക് അധിഷ്‌ഠിത ബോർഡിംഗ് സംവിധാനമായ ഡിജി യാത്ര പോലുള്ള സംരംഭങ്ങൾ, എയർപോർട്ട് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കിയും കാത്തിരിപ്പ് സമയം കുറച്ചും യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നു.
• വിമാനത്താവളങ്ങളിൽ തടസ്സമില്ലാത്ത യാത്രാനുഭവം സമ്മാനിക്കാൻ ഡിജിറ്റൽ നവീകരണങ്ങൾ വഴിയൊരുക്കുന്നു.
3. വർക്ക്ഫോഴ്സ് ഇന്നൊവേഷനും ഇൻക്ലൂസിവിറ്റിയും
• 2025-ഓടെ വ്യോമയാന തൊഴിലാളികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം 25% ആയി ഉയർത്താനും, പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള വ്യോമയാന വ്യവസായത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യയുടെ വ്യോമയാന വികസനത്തിന്റെ ശ്രദ്ധേയമായ വശങ്ങളിലൊന്ന് പ്രാദേശിക കണക്റ്റിവിറ്റിയിലുള്ള ശ്രദ്ധയാണ്. ചെറിയ പട്ടണങ്ങളും ഉൾപ്രദേശങ്ങളും ഒറ്റപ്പെടില്ലെന്ന് ഉഡാൻ പദ്ധതി ഉറപ്പാക്കുന്നുണ്ട്. വിമാനയാത്ര കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിലൂടെ, ഇന്ത്യ വ്യോമയാനത്തെ ജനാധിപത്യവൽക്കരിക്കുകയും പ്രാദേശിക വികസനം വേഗത്തിലാക്കുകയും ചെയ്യുന്നു. ആഗോള വ്യോമയാന കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുമ്പോൾ, സുസ്ഥിരത ഒരു നിർണായക ഘടകമാണ്. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളും ഹരിത വിമാനത്താവളങ്ങളും പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുകയില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
വ്യോമയാന മേഖല എന്നത് വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതോ ഫ്ലൈറ്റുകൾ കൂട്ടിച്ചേർക്കുന്നതോ മാത്രമല്ല. അവസരങ്ങൾ സൃഷ്ടിക്കുക, ടൂറിസം വർദ്ധിപ്പിക്കുക, വ്യാപാരം വർദ്ധിപ്പിക്കുക, ഇന്ത്യയെ മുമ്പെങ്ങുമില്ലാത്തവിധം ലോകവുമായി ബന്ധിപ്പിക്കുക തുടങ്ങിയവയും കൂടിയാണ്. നൂതനത, ഉൾക്കൊള്ളൽ, അടിസ്ഥാന സൗകര്യങ്ങളുടെ മികവ് എന്നിവയുടെ മാതൃകയായി നിലകൊള്ളുന്ന വ്യോമയാന മേഖല 2047 ഓടെ കെട്ടിപ്പടുക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. വ്യോമയാന വ്യവസായത്തിൽ വലിയ പുനർനിർവചനങ്ങൾ നടത്തിക്കൊണ്ട്, ആഗോള വ്യോമയാന പവർഹൗസായി മാറുന്നതിനുള്ള പാതയിലാണ് ഇന്ത്യ.
ഫ്ലയിങ് സ്കൂളുമായി പറന്നുയരാൻ എയർ ഇന്ത്യയും
മഹാരാഷ്ട്രയിലെ അമരാവതിയിൽ പുതിയ എയർ സ്കൂൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ കമ്പനി. വ്യോമയാന മേഖലയിലെ ഇന്ത്യയുടെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്താനുതകുന്ന നീക്കമാണ് എയർ ഇന്ത്യ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യോമായണ മേഖലയിലെ ഒരു സുപ്രധാന നാഴിക കല്ല് എന്ന് വേണമെങ്കിൽ നമുക്കതിനെ വിശേഷിപ്പിക്കാം. വ്യോമയാന രംഗത്ത് തങ്ങളുടെ ചിറകുകൾ കൂടുതൽ വിടർത്തുക എന്നതിനൊപ്പം ഇന്ത്യൻ വ്യോമയാന മേഖലയുടെ ഭാവിയിൽ നിക്ഷേപം നടത്തുക എന്നത് കൂടിയാണ് ഫ്ലയിങ് സ്കൂൾ കൊണ്ട് എയർ ഇന്ത്യ ലക്ഷ്യം വെക്കുന്നത്.
അടുത്ത തലമുറയിലെ വൈമാനികർക്കായി അമരാവതിയിലെ ഫ്ലയിങ് സ്കൂളിൽ 34 പുതിയ പരിശീലക വിമാനങ്ങൾ ഉണ്ടാകുമെന്നും അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു. 2025 പകുതിയോടെ ആരംഭിക്കാനിരിക്കുന്ന ബെലോറ എയർപോർട്ടിലെ കേഡറ്റ് പൈലറ്റ് പ്രോഗ്രാം, പൈലറ്റുമാർക്ക് ലോകോത്തര പരിശീലനം നൽകാൻ സജ്ജമായിരിക്കും. ആകാശങ്ങൾ കീഴടക്കാനുള്ള പുതു തലമുറയുടെ സ്വപ്നമാണ് സാക്ഷാത്കരിക്കാനുള്ള പാത ഒരുക്കുകയാണ് എയർ ഇന്ത്യ കമ്പനിയിപ്പോൾ ചെയ്യുന്നത്.
ഒരു ആഗോള എയർലൈൻ കെട്ടിപ്പടുക്കുക എന്നതിനോടൊപ്പം, ഇന്ത്യയിലെ വ്യോമയാന ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള എയർ ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. ഫ്ലയിങ് സ്കൂൾ എന്ന പുതിയ സംരംഭത്തോടെ കമ്പനി ലക്ഷ്യമിടുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്.കഴിവിനെ പരിപോഷിപ്പിക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. അതുവഴി പൈലറ്റുമാർക്ക് നൂതന പരിശീലക വിമാനങ്ങളും പരിചയസമ്പന്നരായ ഇൻസ്ട്രക്ടർമാരെയും ഉപയോഗിച്ച് ശക്തമായ പരിശീലനം വാഗ്ദാനം ചെയ്യും. ആഭ്യന്തര ശേഷി വർധിപ്പിക്കാനായി വൈദഗ്ധ്യമുള്ള പൈലറ്റുമാരുടെ കുറവ് പരിഹരിക്കുക എന്നതാണ് അതിൽ രണ്ടാമത്തേത്. രാജ്യത്തെ പ്രാദേശിക വികസനത്തെ പിന്തുണക്കുക എന്നതാണ് അതിൽ ഒടുവിലത്തേത്. പ്രാദേശിക സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിച്ച് വ്യോമയാന പരിശീലനത്തിനുള്ള ഒരു കേന്ദ്രമായി അമരാവതിയെ മാറ്റുക.
അതുകൊണ്ട് തന്നെ അത്യാധുനിക പരിശീലന പരിപാടികളാണ് ഫ്ലയിങ് സ്കൂളിന്റെ ഭാഗമായി എയർ ഇന്ത്യ ഒരുക്കുന്നത്. 34 ട്രെയിനർ എയർക്രാഫ്റ്റുകൾ കൂടി കൂട്ടിച്ചേർത്ത് കേഡറ്റുകൾക്ക് ആധുനിക വ്യോമയാന സാങ്കേതികവിദ്യയിൽ അനുഭവപരിചയം നൽകും. ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പാഠ്യപദ്ധതിയിലൂടെ ഭാവിയിൽ വിദ്യാർഥികൾ ഉയർന്ന നിലവാരം പുലർത്തുമെന്ന് പ്രോഗ്രാം ഉറപ്പാക്കും. ബെലോറ എയർപോർട്ടിലാണ് ഫ്ലൈയിംഗ് സ്കൂൾ സജീകരിക്കുന്നത്. ഇത് മികച്ച അടിസ്ഥാന സൗകര്യങ്ങളും പരിശീലനത്തിനുള്ള വിശാലമായ എയർസ്പേസും, വൈമാനികർക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്നു.
ഇവിടെ ടാറ്റയുടെ നേതൃത്വത്തിലുള്ള, എയർ ഇന്ത്യ ലക്ഷ്യം വെക്കുന്നത് പ്രവർത്തന മികവ് മാത്രമല്ല. വ്യോമയാന തൊഴിലാളികളുടെ ഭാവി മെച്ചപ്പെടുത്താൻ കൂടിയാണ്. ഇന്ത്യയിലും ആഗോളതലത്തിലും പൈലറ്റുമാരുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഈ സംരംഭം സമയോചിതവും തന്ത്രപരവുമാണ്. എയർ ഇന്ത്യ അതിൻ്റെ ചിറകുകളും ശൃംഖലയും വിപുലീകരിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആധുനിക വ്യോമയാനത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കരുത്തുള്ള ഉയർന്ന വൈദഗ്ധ്യമുള്ള പൈലറ്റുമാർ വളർന്നു വരുന്നുവെന്ന് ഉറപ്പാക്കാൻ ഫ്ലൈയിംഗ് സ്‌കൂൾ സഹായിക്കും.
വ്യോമയാന രംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ എല്ലാവരേക്കാളും മുൻപിലെത്താനുളള എയർ ഇന്ത്യയുടെ പ്രതിബന്ധയുടെ തെളിവ് കൂടിയാണ് ഈ പ്രഖ്യാപനം. കഴിവുള്ള ആളുകളിൽ നിക്ഷേപം നടത്തി, അടുത്ത തലമുറയിലെ പൈലറ്റുമാരെ നയിക്കുന്നതിനൊപ്പം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ എയർ ഇന്ത്യ തയ്യാറെടുക്കുകയാണ്.