ഷുജാഅത്ത് ബുഹാരിയുടെ കൊലപാതകം; കൊലപാതകികളെ തിരിച്ചറിഞ്ഞു

സംഭവ സ്ഥലത്ത് നിന്നും തോക്ക് എടുത്ത് മാറ്റുന്നയാളെപൊലീസ് പിടികൂടിയെങ്കിലും ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു

Update: 2018-06-27 19:05 GMT
Shujaat Bukhari
Advertising

റൈസിങ് കശ്മീര്‍ പത്രിധിപര്‍ ഷുജാഹത്ത് ബുഹാരിയെ കൊലപ്പെടുത്തിയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. രണ്ട് കശ്മീര്‍ സ്വദേശികളും ഒരു പാകിസ്ഥാനിയുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ദക്ഷിണ കശ്മീരില്‍ നിന്നുള്ള രണ്ട് ഭീകരരും പാകിസ്ഥാനില്‍ നിന്നുള്ള ഒരു ഭീകരനുമാണ് ഷുജാഹത്ത് ബുഹാരിയുടെ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘം അറിയിച്ചു. ഫെബ്രുവരിയില്‍ കശ്മീരിലെ മഹാരാജ ഹരിസിങ് ആആശുപത്രിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട നവീദ് ജാട്ടാണ് പ്രതികളില്‍ ഒരാള്‍. പാക് പൌരനായ ഇയാള്‍ ലഷ്കറെ ത്വയ്ബയില്‍ അംഗമാണെന്നും പൊലീസ് അറിയിച്ചു.

ഷുജാഹത്ത് ബുഹാരിക്ക് എതിരെ വിദ്വേഷ പ്രചരണം നടത്തിയ പാക് ബ്ലോഗറെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മാസം ഈ മാസം 14 നാണ് റൈസിംഗ് കശ്മീരിന്‍റെ എഡിറ്ററായിരുന്ന ഷുജാഹത്ത് ബുഹാരിയും രണ്ട് അംഗരക്ഷകരും ഓഫീസിന് സമീപത്ത് വെച്ച് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്നും രക്ഷപ്പെടുന്ന അക്രമികളുടെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടിരുന്നു. സംഭവ സ്ഥലത്ത് നിന്നും തോക്ക് എടുത്ത് മാറ്റുന്നയാളെ പൊലീസ് പിടികൂടിയെങ്കിലും ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.

ആക്രമണത്തിന് പിന്നില്‍ ലഷ്കറെ ത്വയ്ബയാണെന്ന് പൊലീസ് നേരത്തെ ആരോപിച്ചിരുന്നു.

Tags:    

Similar News