പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, മുംബൈയിൽ റോഡ് ഷോ: ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത്...

രണ്ട് ബാച്ചുകളായാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ആദ്യ ബാച്ചിൽ കളിക്കാരും രണ്ടാം ബാച്ചിൽ സപ്പോർട്ടിങ് സ്റ്റാഫുമായിരിക്കും.

Update: 2024-07-04 03:27 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: ടി20 ലോകകപ്പ് കിരീടവുമായി രാവിലെ ആറ് മണിയോടെയാണ് ഇന്ത്യൻ ടീം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. പുലർച്ചെ മുതൽ തന്നെ ടീം ഇന്ത്യയുടെ വരവുംകാത്ത് നിരവധി പേരാണ് വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയത്.

ഓരോരുത്തരായി എയർപോർട്ടിൽ നിന്ന് ബസിലേക്ക് കയറിയപ്പോൾ ആരാധകർ ആർപ്പുവിളിച്ചു. പതിവ് വിട്ട് എല്ലാവരും അവിടെകൂടിയവർക്ക് നേരെ കൈവിശീ. ട്രോഫി ഉയർത്തിക്കാട്ടിയായിരുന്നു നായകൻ രോഹിതിന്റെ സ്‌നേഹപ്രകടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ ഒത്തിരി പരിപാടികളാണ് ടീം ഇന്ത്യയെ ഇന്ന് കാത്തിരിക്കുന്നത്.

വിമാനത്താവളത്തിൽ നിന്ന് ടീം ഇന്ത്യ നേരെ പോയത് ഡൽഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിലേക്കാണ്. പ്രത്യേക പരിപാടികളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ലോകകപ്പ് ആകൃതിയിലുള്ള കേക്ക് ഇവിടെ മുറിക്കും. വിരാട് കോഹ്‌ലിയുടെ കുടുംബവും ഇവിടേക്ക് എത്തി. ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ഈ ഹോട്ടലിൽ നിന്ന് പത്ത് മിനുറ്റിന്റെ ദൂരമെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഉള്ളൂ. രണ്ട് ബാച്ചുകളായാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

ആദ്യ ബാച്ചിൽ കളിക്കാരും രണ്ടാം ബാച്ചിൽ സപ്പോർട്ടിങ് സ്റ്റാഫുമായിരിക്കും. 9.30നാണ് മോദിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് ചാർട്ട് ചെയ്ത വിമാനത്തിൽ ടീം ഇന്ത്യ മുംബൈയിലേക്ക് തിരിക്കും. സൗത്ത് മുംബൈയിലാണ് ആഘോഷപ്രകടനങ്ങൾ. വൈകീട്ട് തുറന്ന ബസിൽ ടീം അംഗങ്ങൾ ട്രോഫിയുമായി നഗരം ചുറ്റും. നരിമാൻ പോയിന്റിലെ എയർഇന്ത്യ കെട്ടിടത്തിനടുത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക.

വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകൾ. ബി.സി.സി.സിഐയുടെ സമ്മാനതുക ഇവിടെ വെച്ച് കൈമാറും. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മുംബൈ പൊലീസ് ട്രാഫിക് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.  നേരത്തെ നിശ്ചയിച്ച പരിപാടി ഇന്ത്യന്‍ ടീമിന്റെ തിരിച്ചുവരവ് വൈകിയതോടെയാണ് നീണ്ടുപോയത്. ചുഴലിക്കാറ്റ് കാരണമാണ് ബാര്‍ബഡോസില്‍ നിന്നുള്ള തിരിച്ചുവരവ് വൈകിയത്.  



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News