'ജുറേൽ ബാറ്ററാണെന്ന കാര്യം മറക്കണ്ട'; ഹര്‍ദികിന് ആരാധകരുടെ പൊങ്കാല
മത്സരത്തിൽ ഓൾ റൗണ്ടർമാരായ ഹർദികിനും വാഷിങ്ടൺ സുന്ദറിനും അക്‌സർ പട്ടേലിനും ശേഷം എട്ടാമനായാണ് ബാറ്ററായ ജുറേൽ ക്രീസിലെത്തിയത്. ഇതിനെതിരെയും രൂക്ഷവിമർശനങ്ങൾ ഉയരുന്നുണ്ട്
![ജുറേൽ ബാറ്ററാണെന്ന കാര്യം മറക്കണ്ട; ഹര്‍ദികിന് ആരാധകരുടെ പൊങ്കാല ജുറേൽ ബാറ്ററാണെന്ന കാര്യം മറക്കണ്ട; ഹര്‍ദികിന് ആരാധകരുടെ പൊങ്കാല](https://www.mediaoneonline.com/h-upload/2025/01/29/1500x900_1460286-kjgdkjd.webp)
![AddThis Website Tools](https://cache.addthiscdn.com/icons/v3/thumbs/32x32/addthis.png)
ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി20 യില്‍ ഇന്ത്യന്‍ ഇന്നിങ്സിലെ 18ാം ഓവർ. ക്രീസിൽ ധ്രുവ് ജുറേൽ. അവസാന പന്തിനെ സ്‌ക്വയർ ലെഗ്ഗിലേക്കടിച്ചിട്ട് ജുറേൽ സിംഗിളിനായി ഓടുന്നു. എന്നാൽ കൈ കൊണ്ട് ആംഗ്യം കാണിച്ച് ഹർദിക് സിംഗിൾ നിഷേധിച്ചു. അടുത്ത ഓവറിൽ സ്‌ട്രൈക്ക് ലഭിക്കാനായിരുന്നു ഹർദിക് ഇങ്ങനെ ചെയ്തത്.
എന്നാൽ ജാമി ഓവർട്ടൺ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ സിക്‌സറിന് മുതിർന്ന ഹർദികിന് പിഴച്ചു. ലോങ് ഓഫിൽ ജോസ് ബട്‌ലറുടെ കയ്യിൽ താരത്തിന്റെ പോരാട്ടം അവസാനിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ ഹർദികിനെതിരെ തിരിഞ്ഞു. ഹർദികിന്‍റേത് അമിതാത്മവിശ്വാസമായിരുന്നു എന്നും ജുറേൽ ഒരു ബാറ്ററാണ് എന്ന കാര്യം മറന്നു പോകരുതെന്നും പോയി കമന്‍റുകള്‍.
മത്സരത്തിൽ ഓൾ റൗണ്ടർമാരായ ഹർദികിനും വാഷിങ്ടൺ സുന്ദറിനും അക്‌സർ പട്ടേലിനും ശേഷം എട്ടാമനായാണ് ബാറ്ററായ ജുറേൽ ക്രീസിലെത്തിയത്. ഇതിനെതിരെയും രൂക്ഷവിമർശനങ്ങൾ ഉയരുന്നുണ്ട്. ജുറേലിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണിതെന്നാണ് ആരാധകർ പറയുന്നത്.
നിർണായകമായ മൂന്നാം ടി20 യിൽ 26 റൺസിനാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്. ബെൻ ഡക്കറ്റിന്റെ അർധ സെഞ്ച്വറിക്കരുത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.