'ഇത് ഐ.പി.എൽ അല്ല കേട്ടോ'; കൺകഷൻ സബ്ബിൽ ഇന്ത്യൻ ടീമിനെതിരെ വിമര്‍ശനവുമായി അശ്വിൻ
നേരത്തേ സംഭവത്തില്‍ വിമര്‍ശനവുമായി ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ലറും രംഗത്തെത്തിയിരുന്നു


ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 യിൽ ശിവം ദൂബേക്ക് പകരക്കാരനായി ഹർഷിത് റാണയെ കളത്തിലിറക്കിയതിൽ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ഇതൊരു അന്താരാഷ്ട്ര മത്സരമാണ് എന്ന കാര്യം മറക്കരുതെന്ന് അശ്വിൻ പറഞ്ഞു.
'ശിവം ദൂബേക്ക് പകരം ഹർഷിത് റാണയെ കൺകഷൻ സബ്ബായി കളത്തിലിറക്കിയത് എങ്ങനെയാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇതൊരു ഐ.പി.എൽ മത്സരമല്ല എന്നും അന്താരാഷ്ട്ര മത്സരമാണെന്നുമുള്ള കാര്യം നമ്മൾ മറന്ന് പോവരുത്. മുമ്പും ഇത് പോലുള്ള തീരുമാനം നമ്മളെടുത്തിട്ടുണ്ട്. കാൻബറയിൽ രവീന്ദ്ര ജഡേജക്ക് പകരം അന്ന് കളത്തിലിറങ്ങിയത് യുസ്വേന്ദ്ര ചഹലാണ്.
ഹർഷിത് റാണ ബാറ്റ് ചെയ്യാറുണ്ടോ? ശിവം ദൂബേക്ക് ഒത്ത പകരക്കാരനാണോ അയാള്‍?. ഒരൽപം ബാറ്റ് ചെയ്യും എന്ന് പറഞ്ഞാൽ പോലും ഓൾ റൗണ്ടർ എന്ന ഗണത്തിൽ അയാളെ പരിഗണിക്കാമായിരുന്നു. ഓൾ റൗണ്ടറായി രമൺദീപ് പുറത്തിരിപ്പുണ്ടല്ലോ. അദ്ദേഹത്തെ കളിപ്പിക്കണം എന്ന് മാച്ച് റഫറിക്ക് പറയാമായിരുന്നു. ഇനിയെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം'- അശ്വിന്‍ പറഞ്ഞു.
നേരത്തേ സംഭവത്തില്‍ വിമര്‍ശനവുമായി ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ലറും രംഗത്തെത്തിയിരുന്നു. ''ആ തീരുമാനത്തോട് യോജിക്കാനാവില്ല. ഒന്നുകില്‍ ശിവം ദുബെ ബൗളിങിൽ 25 മൈൽ വേഗം ആർജ്ജിച്ചുണ്ടാകണം. അല്ലെങ്കിൽ ഹർഷിത് റാണയുടെ ബാറ്റിങ് വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടാകണം. എന്തായാലും ഇക്കാര്യത്തിൽ മാച്ച് റഫറി ജവഗൽ ശ്രീനാഥിനോട് ഞങ്ങൾ വ്യക്തത തേടും''- ബട്‌ലര്‍ പറഞ്ഞു. കൺകഷൻ സബിനെ ഇറക്കുന്ന സമയത്ത് എതിർ ടീമെന്ന നിലയിൽ ഇന്ത്യ തങ്ങളോട് അഭിപ്രായം തേടിയിരുന്നില്ലെന്നും ബട്‌ലർ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് ക്യാപ്റ്റന് പിന്തുണയുമായി മുൻ താരങ്ങളായ മൈക്കിൾ വോനും കെവിൻ പീറ്റേഴ്‌സണുമടക്കമുള്ളവര്‍ രംഗത്തെത്തി.