പകുതിയോളം ഗ്രീൻലാൻഡുകാരും യുഎസിനെ ഭീഷണിയായി കാണുന്നു; 85% പേരും അമേരിക്കയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവേഫലം

ഗ്രീൻലാൻഡ് സ്വന്തമാക്കാൻ പദ്ധതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു;

Update: 2025-01-31 09:54 GMT
Editor : സനു ഹദീബ | By : Web Desk
പകുതിയോളം ഗ്രീൻലാൻഡുകാരും യുഎസിനെ ഭീഷണിയായി കാണുന്നു; 85% പേരും അമേരിക്കയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവേഫലം
Advertising

നൂക്ക്: യുഎസിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഗ്രീൻഡ്‌ലാൻഡിലെ ജനങ്ങൾ. 85% ഗ്രീൻലാൻഡുകാരും യുഎസിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അഭിപ്രായവോട്ടെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്. 6% ഗ്രീൻലാൻഡുകാർ മാത്രമാണ് ദ്വീപ് യുഎസിൻ്റെ ഭാഗമാക്കുന്നതിനെ അനുകൂലിക്കുന്നത്. 9% പേർ വിഷയത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പോളിങ് വെളിപ്പെടുത്തി. ഡെന്മാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്.

ഡാനിഷ് ദിനപത്രമായ ബെർലിംഗ്‌സ്‌കെയും ഗ്രീൻലാൻഡിക് ദിനപത്രമായ സെർമിറ്റ്‌സിയാകും ചേർന്നാണ് സർവേ നടത്തിയത്. സർവേയുടെ ഭാഗമായ പകുതിയോളം പേർ ഗ്രീൻലാൻഡിനോടുള്ള ട്രംപിൻ്റെ താൽപ്പര്യത്തെ ഒരു ഭീഷണിയായി കാണുന്നുവെന്നും സർവേ വ്യക്തമാക്കുന്നു. പകുതിയിൽ അധികം പേർക്കും ഡാനിഷ് പൗരന്മാരായി തുടരാനാണ് താല്പര്യം. 8% പേർക്ക് യുഎസ് പൗരത്വം സ്വീകരിക്കുന്നതിനോട് താല്പര്യമുണ്ട്. 37% പേർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡ് സ്വന്തമാക്കാൻ പദ്ധതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്നും, തന്ത്രപ്രധാനമായ ദ്വീപിൻ്റെ നിയന്ത്രണം ഡെന്മാർക്ക് ഉപേക്ഷിക്കണമെന്നും ആയിരുന്നു ഈ മാസം ആദ്യം ട്രംപ് പറഞ്ഞിരുന്നത്. വിഷയത്തിൽ ഡെന്മാർക്കും ഗ്രീൻലാൻഡും യുഎസും തമ്മിൽ ആഴ്ചകളായി നിലനിൽക്കുന്ന പിരിമുറുക്കങ്ങൾക്ക് ഒടുവിലാണ് ഗ്രീൻഡ്‌ലാൻഡിൽ വോട്ടെടുപ്പ് നടന്നത്.

ദ്വീപ് വിൽപ്പനയ്ക്കുള്ളതല്ലെന്നും അവരുടെ ഭാവി തീരുമാനിക്കേണ്ടത് അതിലെ ജനങ്ങളാണെന്നും ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗ്രീന്‍ലാന്‍ഡുകാരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഡെന്‍മാര്‍ക്കിന്‍റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സ് വ്യക്തമാക്കി. ആർട്ടിക് മേഖലയിലെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി 2.04 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ഡെന്മാർക്ക് ഈയാഴ്ച ആദ്യം അറിയിച്ചിരുന്നു.

വിസ്തൃതി വെച്ച് നോക്കുമ്പോൾ ലോകത്തിലെ 12 ആമത്തെ വലിയ രാജ്യമാണ് ഗ്രീൻലാൻഡ്. ടെക്‌സസിന്റെ മൂന്നിരട്ടി വലുപ്പമുള്ള ഗ്രീൻലാൻഡിൽ 57,000 ആണ് ജനസംഖ്യ.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News