നാടുകടത്തപ്പെട്ട ഫലസ്തീൻ തടവുകാരെ കാണാൻ കുടുംബങ്ങൾക്ക് വിലക്ക്; യാത്രാനുമതി നൽകാതെ ഇസ്രായേൽ

തടവുകാരുടെ കുടുംബങ്ങളുടെ യാത്ര സുഗമമാക്കൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായിരുന്നു;

Update: 2025-02-01 05:41 GMT
Editor : സനു ഹദീബ | By : Web Desk
Oman will not accept any move to expel Palestinians
Advertising

ഗസ്സ സിറ്റി: നാട് കടത്തപ്പെട്ട ഫലസ്തീൻ തടവുകാരുടെ കുടുംബങ്ങളെ രാജ്യം വിടുന്നതിൽ നിന്ന് തടഞ്ഞ് ഇസ്രായേൽ. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തിയ ഫലസ്തീൻ തടവുകാരുടെ കുടുംബങ്ങളെയാണ് യാത്ര നടത്തുന്നതിൽ നിന്ന് ഇസ്രായേൽ തടഞ്ഞിരിക്കുന്നത്. തടവുകാരുടെ കുടുംബങ്ങളുടെ യാത്ര സുഗമമാക്കൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായിരുന്നു. ഇത് ലംഘിക്കുന്ന നടപടിയാണ് ഇസ്രായേൽ സ്വീകരിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച ജീവപര്യന്തം തടവിനും നീണ്ട തടവ് ശിക്ഷകൾക്കും വിധിക്കപ്പെട്ട 200 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചിരുന്നു. ഇതിൽ 70 പേരെയാണ് ഇസ്രായേലിന് ഭീഷണി ഉയർത്തിയേക്കും എന്ന കാരണം ചൂണ്ടിക്കാട്ടി ഫലസ്തീന് പുറത്തേക്ക് നാടുകടത്തിയത്.

ജോർദാനുമായുള്ള കരാമ ക്രോസിംഗിലൂടെ സഹോദരങ്ങളെ കാണാൻ ശ്രമിച്ചെങ്കിലും ഇസ്രായേൽ അധികൃതർ തടയുകയും അപമാനിക്കുകയും ചെയ്തതായി മോചിതരായ മൂന്ന് തടവുകാരായ റാമല്ലയിൽ നിന്നുള്ള നസ്ർ, ഷരീഫ്, മുഹമ്മദ് എന്നിവരുടെ സഹോദരൻ നാജി അബു ഹമീദ് മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു. മാതാവിനൊപ്പമാണ് ഹമീദ് അതിർത്തികടക്കാൻ ശ്രമിച്ചത്.

ഇസ്രായേൽ ഇൻ്റലിജൻസ് യാത്ര തടസപ്പെടുത്തുകയും മണിക്കൂറുകളോളം കാത്തിരിപ്പ് മുറിയിൽ ഇരുത്തുകയും ചെയ്തു. ഒടുവിൽ ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ അപമാനിക്കുകയും പുറത്താക്കുകയും ചെയ്യുകയായിരുന്നു. “സുരക്ഷാ നടപടികളുടെ മറവിൽ അവർ ഞങ്ങളെ അപമാനിച്ചു. യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ ഫലസ്തീൻ സിവിൽ അഫയേഴ്സ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല, ”ഹമീദ് വ്യക്തമാക്കി.

20 വർഷത്തിലേറെയായി ഇസ്രായേൽ ജയിലിൽ കഴിയുകയാണ് ഹമീദിന്റെ സഹോദരന്മാർ. 2018 ൽ അറസ്റ്റിലായ സഹോദരൻ ഇസ്ലാം ഇപ്പോഴും ജയിൽമോചിതനായിട്ടില്ല. ഇവരുടെ സഹോദരൻ നാസർ 2022 ൽ ജയിലിൽ മരിച്ചിരുന്നു. നാസറിന്റെ മൃതദേഹം ഇപ്പോഴും ഇസ്രായേൽ വിട്ടുനല്കിയിട്ടില്ല. 1994-ൽ ഹമീദിന്റെ മറ്റൊരു സഹോദരനെ ഇസ്രായേൽ സൈന്യം വധിച്ചിരുന്നു.

വെസ്റ്റ്ബാങ്കിൽ നിന്ന് ഇസ്രായേൽ നാടുകടത്തിയ തടവുകാർ ശനിയാഴ്ച കർം അബു സലേം ക്രോസിംഗ് വഴി ഈജിപ്തിൽ എത്തിയിട്ടുണ്ട്. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News