ഗസ്സയിൽ കനത്ത ആക്രമണത്തിനിടെ നെതന്യാഹു അമേരിക്കയിലേക്ക്; വെടിനിർത്തൽ അടക്കമുള്ളവയിൽ ട്രംപുമായി ചർച്ച
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി


ഗസ്സ സിറ്റി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ന് അമേരിക്കയിൽ എത്തും. ഇസ്രായേലിന് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക ഒരുക്കും. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഹംഗറിക്ക് കത്തയച്ചു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 43 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിൽ നിന്നുള്ള റോക്കറ്റുകൾ പതിച്ച് അസ്കലോണിൽ ഏഴ് പേർക്ക് പരിക്കേറ്റു.
ഗസ്സയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തും. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ വിവിധ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായി രംഗത്തു വന്നിരിക്കെ, വെടിനിർത്തൽ സംബന്ധിച്ച് അമേരിക്ക കൈക്കൊള്ളുന്ന നിലപാട് നിർണായമാകും.
ഹംഗറിയിൽ നിന്നാണ് നെതന്യാഹു ഇന്ന് വാഷിങ്ടണിൽ എത്തുക. ഇറാനെതിരായ സൈനിക നടപടിയും ട്രംപ്-നെതന്യാഹു ചർച്ചയിൽ ഇടം പിടിക്കുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ രൂപപ്പെട്ട പുതിയ സംഘർഷം കണക്കിലെടുത്ത് കൂടുതൽ 'താഡ്' വ്യോമ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക ഇസ്രായേലിന് കൈമാറിയതായി റിപ്പോർട്ടുണ്ട്. പുതിയ ആണവ കരാറിന് തയാറായില്ലെങ്കിൽ ഇറാനു മേൽ ബോംബിടുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന യുദ്ധകുറ്റങ്ങൾ മുൻനിർത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ഹംഗറിക്ക് കൈമാറിയ കത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ആവശ്യപ്പെട്ടു. പട്ടിണി ആയുധമാക്കുന്ന നെതന്യാഹുവിന്‍റെ നടപടിയും കത്തിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഐസിസി അംഗത്വത്തിൽ നിന്ന് ഒഴിവായിരിക്കെ, തീരുമാനം നടപ്പാക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന് ഹംഗറി പ്രതികരിച്ചു.
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സേന വ്യാപക ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 43 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ നഗരമായ അസ്കലോണിനു നേർക്ക് ഹമാസ് അയച്ച പത്തോളം റോക്കറ്റുകൾ നാശം വിതച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ഏഴ് പേരെ ബാർസിലായി ആശുപത്രിയിലേക്ക് മാറ്റി.