പകരച്ചുങ്കത്തിൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം: സ്മാർട്ട്ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ ഒഴിവാക്കി
സ്മാർട് ഫോൺ, കംപ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 10 ശതമാനം തീരുവയാണ് ഒഴിവാക്കിയത്. ചൈനീസ് ഉത്പന്നങ്ങൾക്കും ഇളവ് ബാധകമാണ്


ന്യൂയോര്‍ക്ക്: പകരച്ചുങ്കത്തില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. സ്മാർട് ഫോൺ, കംപ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 10 ശതമാനം തീരുവയാണ് ഒഴിവാക്കിയത്. ചൈനീസ് ഉത്പന്നങ്ങൾക്കും ഇളവ് ബാധകമാണ്. ടെക് കമ്പനികളുടെ സമ്മർദത്തെ തുടർന്നാണ് തീരുമാനം.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ബോര്‍ഡ് പ്രഖ്യാപിച്ച ഈ നീക്കം ആപ്പിൾ, സാംസങ് തുടങ്ങിയ ടെക് ഭീമന്മാർക്ക് ഗുണം ചെയ്യും. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ വന്‍ നഷ്ടമാണ് ഓഹരി വിപണിയില്‍ ഈ കമ്പനികള്‍ നേരിട്ടത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സെമികണ്ടക്ടറുകൾ, സോളാർ സെല്ലുകൾ, മെമ്മറി കാർഡുകൾ എന്നിവയും ഉൾപ്പെടും. ഗാഡ്‌ജെറ്റുകളില്‍ ഭൂരിഭാഗവും ചൈനയില്‍ നിര്‍മിക്കുന്നതിനാല്‍ വില കുതിച്ച് ഉയരുമെന്ന ആശങ്കക്കിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
അതേസമയം എന്തുകൊണ്ടാണ് ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ ഒഴിവാക്കുന്നത് എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നില്ലെങ്കിലും ടെക് കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് നീക്കമെന്ന് വ്യക്തം. യുഎസ്-ചൈന വ്യാപാര സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇളവിനുള്ള തീരുമാനം വരുന്നത്.
അമേരിക്കൻ ഇറക്കുമതിക്ക് 125% പ്രതികാര തീരുവയാണ് ചൈന ഏർപ്പെടുത്തിയത്. എന്നാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ 145% തീരുവയാണ്. അതേസമയം ട്രംപിന്റെ താരിഫ് ഭീഷണികളെ വെറും 'തമാശ' എന്ന് വിശേഷിപ്പിച്ച ചൈന, ലോക വ്യാപാര സംഘടനയിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. യുഎസ് തീരുവകളോട് ഇനി കൂടുതല്‍ പ്രതികരിക്കില്ലെന്നും ചൈന വ്യക്തമാക്കുന്നു.