'വഴങ്ങില്ല, അവസാനം വരെ പോരാടും': ട്രംപിന്റെ പുതിയ തീരുവ ഭീഷണിയിൽ ചൈന
'' സ്വന്തം ഇഷ്ടത്തിന് വഴങ്ങണമെന്ന് അമേരിക്ക നിർബന്ധം പിടിച്ചാൽ അവസാനം വരെ പോരാടും, ട്രംപിന്റെ പുതിയ ഭീഷണി തെറ്റിനുമേലുള്ള മറ്റൊരു തെറ്റാണ്''


ന്യൂയോര്‍ക്ക്: ചൈനീസ് ഇറക്കുമതിക്ക് പുതിയ തീരുവ പ്രഖ്യാപിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണിക്ക് മറുപടിയുമായി ചൈന.
താരിഫ് ബ്ലാക്ക്മെയിലിംഗിന് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ചൈനീസ് വാണിജ്യ മന്ത്രാലയം അടിസ്ഥാനരഹിതമായ കാരണങ്ങളാലാണ് യുഎസ് തീരുവ ചുമത്തുന്നതെന്നും വ്യക്തമാക്കി.
'' സ്വന്തം ഇഷ്ടത്തിന് വഴങ്ങണമെന്ന് അമേരിക്ക നിർബന്ധം പിടിച്ചാൽ അവസാനം വരെ ചൈന പോരാടും. ചൈനയ്‌ക്കെതിരായ തീരുവ വർദ്ധിപ്പിക്കുമെന്ന അമേരിക്കയുടെ ഭീഷണി തെറ്റിന് മുകളിലെ മറ്റൊരു തെറ്റാണ്. അവരുടെ ബ്ലാക്ക്‌മെയിലിംഗ് സ്വഭാവമാണ് ഇതിലൂടെ കാണിക്കുന്നത്. അതിനൊന്നും ചൈനയെ കിട്ടില്ല. അവസാനം വരെ പോരാടും''- മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വിവിധ രാജ്യങ്ങൾക്കുള്ള ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് ആഗോള ഓഹരി വിപണിയിലെ തകര്‍ച്ചക്ക് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഇന്നലെയാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ചൈന, അമേരിക്കക്കെതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ പിൻവലിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. അല്ലെങ്കിലാണ് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നുള്ള ട്രംപിന്റെ ഭീഷണി.
സാമൂഹിക മാധ്യമമായ ട്രൂത്ത് വഴിയായിരുന്നു ചൈനയ്ക്കെതിരെയുള്ള ട്രംപിന്റെ നികുതി പ്രഖ്യാപനം. നിയമവിരുദ്ധമായ സബ്‌സിഡികൾ, കറൻസി കൃത്രിമത്വം തുടങ്ങിയ അന്യായമായ വ്യാപാര രീതികളാണ് ചൈന നടത്തുന്നതെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഏതെങ്കിലും രാജ്യം പുതിയ തീരുവകൾ ഏർപ്പെടുത്തി അമേരിക്കയെ നേരിട്ടാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചതിനെക്കാള്‍ ഉയർന്ന തീരുവകൾ ഏർപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.