ഡൽഹിയിൽ ആം ആദ്മി സർക്കാരിന്റെ ഏഴാം നിയമസഭ പ്രകടനം മോശമായിരുന്നതായി റിപ്പോർട്ട്
ഡൽഹിയുടെ ആദ്യ നിയമസഭ 1993-98 മുതൽ ഇതുവരെയുള്ള എല്ലാ നിയമസഭകളും വിശകലനം ചെയ്താണ് പിആർഎസ് ലെഗിസലേറ്റീവ് റിസർച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്

ന്യൂഡല്‍ഹി: ഡൽഹിയിൽ ആംആദ്മി സർക്കാരിന്റെ ഏഴാം നിയമസഭ പ്രകടനം മോശമായിരുന്നതായി റിപ്പോർട്ട്. മുൻകാല നിയമസഭ സമ്മേളനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് ബില്ലുകൾ പാസാക്കിയതും ഏറ്റവും കുറവ് ദിവസം സഭ ചേർന്നതും കഴിഞ്ഞ കാലയളവിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിആര്‍എസ് ലെജിസ്ലേറ്റീവ് റിസർച്ചാണ്, റിപ്പോർട്ട് പുറത്തുവിട്ടത്.
ഡൽഹിയുടെ ആദ്യ നിയമസഭ 1993-98 മുതൽ ഇതുവരെയുള്ള എല്ലാ നിയമസഭകളും വിശകലനം ചെയ്താണ് പിആർഎസ് ലെഗിസലേറ്റീവ് റിസർച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തെ കാലയളവിനുള്ളിൽ 74 ദിവസം മാത്രമാണ് സഭ ചേർന്നത്. ഒരു വർഷത്തിൽ ശരാശരി 15 ദിവസം മാത്രം. നിയമസഭ സമ്മേളിച്ച ദിവസങ്ങളിൽ ശരാശരി മൂന്ന് മണിക്കൂറാണ് സഭ ചേർന്നത്. 74 സിറ്റിംഗ് ദിവസങ്ങളിൽ ഒമ്പത് ദിവസങ്ങളിൽ മാത്രമാണ് ചോദ്യോത്തര വേള നടന്നത്. 2020 നും 2025 നും ഇടയിൽ, എംഎൽഎമാർ പ്രതിവർഷം ശരാശരി 219 ചോദ്യങ്ങൾ ചോദിച്ചു. ലോക്‌സഭയിലെ എംപിമാർ ഇതേ കാലയളവിൽ പ്രതിവർഷം ശരാശരി 8,200 ചോദ്യങ്ങൾ ചോദിച്ചു.
ഈ കാലയളവിൽ 14 ബില്ലുകൾ മാത്രമേ പാസാക്കിയിട്ടുള്ളൂ, മുമ്പത്തെ അസംബ്ലികളികളെ വെച്ച് പരിശോധിക്കുമ്പോൾ ഏറ്റവും കുറവ്. ഈ ബില്ലുകളൊന്നും കൂടുതൽ സൂക്ഷ്മപരിശോധനയ്‌ക്കായി കമ്മിറ്റികൾക്ക് അയച്ചിട്ടുമില്ല.
നിയമസഭ പാസാക്കിയ 14 ബില്ലുകളിൽ അഞ്ചെണ്ണം നിയമസഭാംഗങ്ങൾ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ എന്നിവരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഭേദഗതിയായിരുന്നു . ഈ ബില്ലുകൾ 2022 ജൂലൈയിൽ പാസാക്കുകയും 225 ദിവസത്തിന് ശേഷം 2023 ഫെബ്രുവരിയിൽ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തു. മുൻ അസംബ്ലി പാസാക്കിയ സമാനമായ ബില്ലുകൾക്ക് ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതി ലഭിച്ചില്ല.
Adjust Story Font
16