കാവേരി നദീജല തർക്കത്തിൽ ബെംഗളൂരുവിൽ ഇന്ന് ബന്ദ്
ഓട്ടോ - ടാക്സി ഡ്രൈവർമാരുടെ സംഘടനകളും ഒല, യൂബർ ഡ്രൈവർമാരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
![bangalore bandh bangalore bandh](https://www.mediaoneonline.com/h-upload/2023/09/26/1390162-bangalore-bandh.webp)
പ്രതീകാത്മക ചിത്രം
ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് വിവിധ കന്നഡ – കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് ഇന്ന്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. ഓട്ടോ - ടാക്സി ഡ്രൈവർമാരുടെ സംഘടനകളും ഒല, യൂബർ ഡ്രൈവർമാരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.ടി കമ്പനികളുടെ പ്രവർത്തനത്തെയും ബന്ദ് ബാധിക്കുമെന്നാണ് സൂചന.
എന്നാൽ നമ്മ മെട്രോ സർവീസുകൾ പതിവ് പോലെ സർവീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. അവശ്യ സർവീസുകളിൽപ്പെടുന്ന ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഫാർമസികൾ, സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കും. സിനിമ തീയേറ്ററുകളും അടഞ്ഞുകിടക്കും. നഗരത്തിലെ റസ്റ്റോറന്‍റുകൾ ഭാഗികമായി തുറന്ന് പ്രവർത്തിച്ചേക്കുമെന്നാണ് സൂചന.
മഴ കുറവായതിനാൽ സംസ്ഥാനത്തെ 195 താലൂക്കുകൾ വരൾച്ചാഭീഷണി നേരിടുകയാണെന്നും സംസ്ഥാനത്തെ ജലസംഭരണികളിൽ ആവശ്യത്തിന് ജലം ലഭ്യമല്ലെന്നും കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ തമിഴ്നാടിന് ജലം വിട്ടുനൽകുന്നത് ശരിയല്ലെന്നും നേതാക്കൾ വ്യക്തമാക്കി. കാലാവസ്ഥാ പ്രവചനം അനുകൂലമല്ലാത്ത സാഹചര്യത്തിൽ തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുക എന്നത് പ്രായോഗികമല്ല. സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ പാർട്ടികളും, സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സ്കൂളുകളും കോളേജുകളും കടകളും വ്യാപാര സ്ഥാപനങ്ങളും സ്വമേധയാ അടച്ചിടാൻ തയ്യാറാകണമെന്ന് കരിമ്പ് കർഷക സംഘടനാ നേതാക്കൾ അഭ്യർഥിച്ചു.
ഐ.ടി കമ്പനികളും ഫിലിം ചേംബറുമടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും ബന്ദ് സമാധാനപരമായിരിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സംഘടനകളോട് ആവശ്യപ്പെട്ടു. നാളെ ബന്ദ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ സുരക്ഷ വർധിപ്പിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ക്രമസമാധാനം തകർക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16