പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാം; അപരിചിതരെ കാണിക്കാൻ പറ്റില്ലെന്ന് ഡൽഹി സർവകലാശാല
പ്രധാനമന്ത്രിയുടെ സ്വകാര്യ വിവരങ്ങൾ തേടുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും അത് അനുവദിക്കരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ പറഞ്ഞു.

നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് അപരിചിതരെ കാണിക്കാനാവില്ലെന്ന് ഡൽഹി സർവകലാശാല. സർട്ടിഫിക്കറ്റ് വേണമെങ്കിൽ കോടതിയിൽ കാണിക്കാമെന്നും സർവകലാശാല ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ നീരജ് ശർമക്ക് നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിച്ചത്. അപ്പീൽ കോടതി വിധി പറയാൻ മാറ്റി.
പൂർവവിദ്യാർഥിയുടെ ബിരുദവിവരങ്ങൾ കൈമാറണമെന്നാണ് ആവശ്യം. ആ പൂർവവിദ്യാർഥി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. തങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല. എന്നാൽ സർവകലാശാല രേഖകൾ അപരിചിതർക്ക് നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.
ഇത്തരം വിവരങ്ങൾ തേടുന്നത് വിവരാവകാശ നിയമത്തിന്റെ അന്തഃസത്തക്ക് നിരക്കുന്നതല്ലെന്നും തുഷാർ മെഹ്ത കോടതിയിൽ പറഞ്ഞു. ഒരു വ്യക്തി മറ്റൊരാളുടെ വ്യക്തിപരമായ വിവരങ്ങൾ തേടേണ്ട കാര്യമല്ല. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ തേടുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. അത് അനുവദിക്കാനാവില്ല എന്ന നിലപാടാണ് തുഷാർ മെഹ്ത കോടതിയെ അറിയിച്ചത്.
Adjust Story Font
16