Quantcast

കങ്കണയുടെ കരണത്തടിച്ചെന്ന പരാതി; സിഐഎസ്‌എഫ് ഉദ്യോഗസ്ഥ അറസ്റ്റിൽ

നേരത്തെ, കുൽവീന്ദർ കൗറിനെതിരെ പൊലീസ് കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-06-07 08:56:08.0

Published:

7 Jun 2024 8:54 AM GMT

Constable Who Slapped Kangana Ranaut Arrested
X

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ നിയുക്ത എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ചെന്ന പരാതിയിൽ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ അറസ്റ്റിൽ. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ കങ്കണയെ അടിച്ചെന്ന പരാതിയിലാണ് നടപടി. നേരത്തെ, കുൽവീന്ദർ കൗറിനെതിരെ പൊലീസ് കേസെടുക്കുകയും ജോലിയിൽ നിന്ന് ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ചണ്ഡീ​ഗഢ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെയാണ് കൗർ കങ്കണയുടെ മുഖത്തടിച്ചെന്ന പരാതി ഉയർന്നത്. 'ഇത് കർഷകരെ അനാദരിക്കുന്നതിനാണ്' എന്ന് പറഞ്ഞാണ് തല്ലിയതെന്നാണ് പരാതി. വിവാദമായ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച കർഷകരെ ഖലിസ്ഥാനി തീവ്രവാദികൾ എന്നുവിളിച്ചതിന്റെ പേരിലാണ് ഉദ്യോഗസ്ഥ മർദിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

2020ലെ കര്‍ഷകസമരവുമായി ബന്ധപ്പെട്ട് മുൻപ് കങ്കണ നടത്തിയ പരാമര്‍ശം സംബന്ധിച്ച് ഉദ്യോഗസ്ഥ എം.പിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. 100 രൂപയ്ക്ക് സ്ത്രീകളെ കർഷകസമരം ചെയ്യാൻ വിലയ്‌ക്കെടുക്കുന്നുവെന്ന കങ്കണയുടെ പ്രസ്‌താവനയ്ക്കെതിരെയായിരുന്നു കൗറിന്‍റെ പ്രതിഷേധം.

സംഭവത്തില്‍ വിശദീകരണവുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥ രം​ഗത്തെത്തിയിരുന്നു. 2020-21ൽ കർഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപയ്ക്ക് വിലയ്ക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്നും അവർ ഇത് പറയുമ്പോൾ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുൽവീന്ദർ കൗർ വ്യക്തമാക്കി. 100 രൂപ കൊടുത്താൽ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ ചോദിച്ചിരുന്നു.

100 ​​രൂപ കൊടുത്താൽ കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആളുകൾ തയാറാണെന്ന കങ്കണയുടെ പ്രസ്താവനയിൽ താൻ അസ്വസ്ഥയായിരുന്നുവെന്നും കുൽവീന്ദർ വ്യക്തമാക്കിയിരുന്നു. കുൽവീന്ദർ കൗറിന്റെ സഹോദരനും കർഷകനാണ്.

സംഭവത്തിൽ പ്രതികരിച്ച് കങ്കണ റണൗട്ടും എക്‌സിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താൻ സുരക്ഷിതയാണെന്നും പൂർണമായും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. 'സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ, രണ്ടാമത്തെ ക്യാബിനിലെ ഒരു സിഐഎസ്എഫ് സെക്യൂരിറ്റി സ്റ്റാഫ് എൻ്റെ മുഖത്ത് അടിച്ചു. അധിക്ഷേപവാക്കുകൾ പറയാൻ തുടങ്ങി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ അവർ കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു മറുപടി. പഞ്ചാബിൽ ഭീകരവാദവും തീവ്രവാദവും വർധിച്ചുവരികയാണ്. അതിൽ എനിക്ക് ആശങ്കയുണ്ട്'- എന്നായിരുന്നു കങ്കണയുടെ വാദങ്ങൾ.


Read Alsoകങ്കണയ്ക്ക് കരണത്തടി; സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥയ്‌ക്ക് സസ്‌പെൻഷൻ


TAGS :

Next Story