Quantcast

'കന്നഡയെ അപമാനിച്ച നടിയെ ഒരു പാഠം പഠിപ്പിക്കണം'; രശ്മിക മന്ദാനക്കെതിരെ കോൺഗ്രസ് എംഎൽഎ

കന്നഡ ആക്ടിവിസ്റ്റായ ടി.എ നാരായണ ഗൗഡയും രശ്മികക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    5 March 2025 2:46 AM

Rashmika Mandanna
X

ബെംഗളൂരു: ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണം നിരസിച്ചതിന് പിന്നാലെ നടി രശ്മിക മന്ദാനക്കെതിരെ വിമര്‍ശനം. നടിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കോൺഗ്രസ് എംഎൽഎ രവി കുമാര്‍ ഗൗഡ പറഞ്ഞു. കന്നഡ ആക്ടിവിസ്റ്റായ ടി.എ നാരായണ ഗൗഡയും രശ്മികക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കർണാടകയിലെ കുടക് ജില്ലയിൽ നിന്നുള്ള ആളാണ് മന്ദാനയെന്ന് സ്വയം തിരിച്ചറിയുന്നതിന് ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന് രവി ഗനിഗ എന്നറിയപ്പെടുന്ന മാണ്ഡ്യ എംഎൽഎ രവി കുമാർ ഗൗഡ പറഞ്ഞു. 'കന്നഡ ചിത്രമായ കിരിക് പാര്‍ട്ടിയിലൂടെ സിനിമയിലെത്തിയ രശ്മിക മന്ദാനയെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞവര്‍ഷം ഞങ്ങള്‍ ക്ഷണിച്ചപ്പോള്‍ അവര്‍ അത് നിരസിച്ചു. 'എന്‍റെ വീട് ഹൈദരാബാദിലാണ്. കര്‍ണാടക എവിടെയാണെന്ന് എനിക്കറിയില്ല. എനിക്ക് സമയവുമില്ല. അതുകൊണ്ട് ഞാന്‍ വരില്ല.' എന്നാണ് രശ്മിക പറഞ്ഞത്. പത്തോ പന്ത്രണ്ടോ തവണയാണ് ഞങ്ങളുടെ ഒരു എംഎല്‍എ അവരെ ക്ഷണിക്കാനായി വീട്ടില്‍ പോയത്. എന്നാല്‍ അവര്‍ അതെല്ലാം നിരസിച്ചു. വളര്‍ന്നുവരുന്ന സിനിമാ ഇന്‍ഡസ്ട്രിയായിട്ടുപോലും അവര്‍ കന്നഡയെ അവഹേളിച്ചു. അവരെ നമ്മളൊരു പാഠം പഠിപ്പിക്കേണ്ടേ?' -കര്‍ണാടക നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രവികുമാര്‍ ഗൗഡ പറഞ്ഞു. രശ്മികയുടെ ഈ പെരുമാറ്റത്തിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്നഡ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് മുന്നറിയിപ്പ് നൽകിയ എംഎൽഎ സിനിമാ വ്യവസായത്തിന് നൽകുന്ന സബ്‌സിഡി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും കത്തെഴുതുമെന്ന് പറഞ്ഞു. രശ്മിക കുടക് സ്വദേശിയാണെന്നും അടിസ്ഥാനപരമായി കന്നഡിഗയാണെന്നും എന്നാല്‍ ഇപ്പോൾ സ്വയം വിശേഷിപ്പിക്കുന്നത് താന്‍ തെലുഗ് ആണെന്നും ആന്ധ്രാപ്രദേശിന്‍റെ മകളാണെന്നുമാണെന്ന് കർണാടക സംരക്ഷണ വേദികെ കൺവീനർ ടി.എ നാരായണ ഗൗഡ ചൂണ്ടിക്കാട്ടി. ''നിങ്ങള്‍ ഇവിടെയാണ് ജനിച്ചു വളര്‍ന്നത്. അന്യഭാഷാ ചിത്രങ്ങളിൽ അവസരം ലഭിച്ചതിന് ശേഷം നിങ്ങള്‍ കന്നഡ സംസ്ഥാന മറക്കുകയാണെങ്കില്‍ നിങ്ങൾ 'മീര്‍ സാദിഖ്'( ടിപ്പു സുൽത്താനെ ഒറ്റിക്കൊടുത്തയാൾ) ഞങ്ങൾ കരുതുന്നു'' ഗൗഡ കൂട്ടിച്ചേര്‍ത്തു. കർണാടകയുടെ ഭാഷയോടും സംസ്‌കാരത്തോടും മന്ദാനയ്ക്ക് ബഹുമാനവും അഭിമാനവും ഉണ്ടായിരിക്കണമെന്നും ഗൗഡ പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ എത്ര വലുതായി വളർന്നാലും ജന്‍മനാടിനോടുള്ള കടം തീർക്കാൻ നിങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലെ മോശം ജനപങ്കാളിത്തത്തിൽ ഭരണകക്ഷിയായ കോൺഗ്രസ് അസ്വസ്ഥരാണ്. നട്ടും ബോൾട്ടും എങ്ങനെ മുറുക്കണമെന്നും ആരെ സമീപിക്കണമെന്നും തനിക്കറിയാമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ശനിയാഴ്ച സിനിമാലോകത്തിന് മുന്നറിയിപ്പ് നൽകി. സർക്കാർ പിന്തുണയും അനുമതിയും നൽകിയില്ലെങ്കിൽ സിനിമാ നിർമ്മാണം നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story