'ചതിച്ച എം.എൽ.എമാരെ തിരിച്ചറിഞ്ഞിട്ടുണ്ട്, അവരെ വെറുതെ വിടില്ല': ശക്തമായ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര കോൺഗ്രസ്
''ചതിയന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും മൊത്തത്തിലുള്ള റിപ്പോർട്ടും പാർട്ടി ഹൈക്കമാൻഡിന് അയച്ചിട്ടുണ്ട്. ഒറ്റിയവര്‍ക്ക് ഇനി പാർട്ടിയിൽ ഇടമുണ്ടാകില്ല. രണ്ടോ മൂന്നോ ദിവസത്തിനകം നടപടിയുണ്ടാകും''
മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലി തെരഞ്ഞെടുപ്പിൽ ചതിച്ച കോൺഗ്രസ് എം.എൽ.എമാരെ തിരിച്ചറിഞ്ഞെന്നും അവരെ വെറുതെ വിടില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നാനാ പടോലെ. ലെജിസ്ലേറ്റീവ് അസംബ്ലിയിലെ പതിനൊന്ന് സീറ്റിൽ ഒമ്പത് സീറ്റുകള്‍ മഹായുതി സഖ്യമാണ്(എൻ.ഡി.എ) സ്വന്തമാക്കിയത്. രണ്ട് സീറ്റുകളിൽ മഹാവികാസ് അഘാഡി സഖ്യം(ഇന്‍ഡ്യ) വിജയിച്ചു.
''ചതിയന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും മൊത്തത്തിലുള്ള റിപ്പോർട്ടും പാർട്ടി ഹൈക്കമാൻഡിന് അയച്ചിട്ടുണ്ട്. ഒറ്റിയവര്‍ക്ക് ഇനി പാർട്ടിയിൽ ഇടമുണ്ടാകില്ല. രണ്ടോ മൂന്നോ ദിവസത്തിനകം ഇവർക്കെതിരെ നടപടിയുണ്ടാകും''- പടോലെ പറഞ്ഞു.
''രണ്ട് വർഷം മുമ്പ് നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിന്റെ പരാജയവും ഇതേ ചതിയന്മാര് ഉറപ്പാക്കിയിരുന്നു. ഇത്തവണ കെണിയൊരുക്കിയാണ് ഇവരെ തിരിച്ചറിഞ്ഞത്. പാർട്ടിയെ വീണ്ടും ഒറ്റിക്കൊടുക്കാൻ ആരും ധൈര്യപ്പെടാത്ത വിധം നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇപ്പോൾ ക്രോസ് വോട്ട് ചെയ്തെന്ന് ആരോപിക്കപ്പെടുന്ന ഏഴ് കോൺഗ്രസ് എം.എൽ.എമാർ 2022 ലെ എം.എൽ.സി തെരഞ്ഞെടുപ്പിലും ഇതേ, പണി എടുത്തിരുന്നുവെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ക്രോസ് വോട്ടിനായി എംഎൽഎമാർക്ക് ബി.ജെ.പി പണം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
ഈ മാസം 12ന് നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏഴോളം കോണ്‍ഗ്രസ് എം.എൽ.എമാരാണ് ക്രോസ് വോട്ട് ചെയ്തത്. 37 വോട്ടുകളില്‍ പാർട്ടിയുടെ സ്ഥാനാർഥി പ്രദ്ന്യ സതവിന് 30 വോട്ടുകളാണ് ഉറപ്പിച്ചിരുന്നത്. ശേഷിക്കുന്ന ഏഴു വോട്ടുകൾ സഖ്യകക്ഷിയായ ശിവസേനയുടെ (യു.ബി.ടി) സ്ഥാനാർഥി മിലിന്ദ് നർവേക്കറിനാണെന്നും പാർട്ടി അറിയിച്ചിരുന്നു.
എന്നാൽ, പ്രദ്ന്യ സതവിന് 25ഉം നർവേക്കറിന് 22 വോട്ടുകളാണ് ലഭിച്ചത്. അതായത് ഏഴ് കോൺഗ്രസ് എം.എൽ.എ.മാരെങ്കിലും ക്രോസ് വോട്ട് ചെയ്തെന്നാണ് വ്യക്തമാകുന്നത്. ചെറുപാർട്ടികളിൽനിന്നും ഭരണമുന്നണയില്‍ നിന്ന് പോലും വോട്ടുകള്‍ പ്രതീക്ഷിച്ചാണ് എം.വി.എ മൂന്ന് സ്ഥാനാർത്ഥികളെ നിർത്തിയത്. എന്നാല്‍ സ്വന്തം പാളയത്തിലെ എം.എല്‍.എമാര്‍ തന്നെ തിരിഞ്ഞത് സഖ്യത്തിനു തന്നെ ക്ഷീണമായി.
ക്രോസ് വോട്ട് ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്രിയിലെ പത്ത് കോൺഗ്രസ് എം.എൽ.എമാർ രംഗത്ത് എത്തിയിരുന്നു. ക്രോസ് വോട്ട് ചെയ്തവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അല്ലാത്ത പക്ഷം പാർട്ടിയെ അനുസരിച്ച് വോട്ട് ചെയ്തവരെ വരെ സംശയിക്കുമെന്നായിരുന്നു ഈ എം.എൽ.എമാർ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് എം.എൽ.എമാർ കത്തും നൽകിയിരുന്നു.
Adjust Story Font
16