Quantcast

70 മണ്ഡലങ്ങളിൽ 699 സ്ഥാനാർഥികൾ; ഡൽഹിയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ മത്സരചിത്രം ഇങ്ങനെ

നാളെയാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ

MediaOne Logo

Web Desk

  • Published:

    4 Feb 2025 10:44 AM

Delhi assembly election key constituencies picture
X

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷം രാജ്യതലസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ ഡൽഹിയിലെ ജനങ്ങൾ നാളെ ബൂത്തിലെത്തും. ആം ആദ്മി, ബിജെപി, കോൺഗ്രസ് പാർട്ടികൾ നേരിട്ട് ഏറ്റുമുട്ടുന്ന ത്രികോണ മത്സരമാണ് ഡൽഹിയിൽ നടക്കുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.

അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് പറഞ്ഞാണ് കെജ്‌രിവാൾ പദവി രാജിവെച്ചത്. അതുകൊണ്ട് വ്യക്തിപരമായി തന്നെ കെജ്‌രിവാളിന് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. ഡൽഹിയിൽ മൂന്നാമൂഴം തേടി എഎപി രംഗത്തിറങ്ങുമ്പോൾ 1998ന് ശേഷം ഒരു അവസരം തേടിയാണ് ബിജെപി മത്സരിക്കുന്നത്.

ന്യൂഡൽഹി

ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് കെജ്‌രിവാൾ ജനവിധി തേടുന്നത്. 2013 മുതൽ കെജ്‌രിവാൾ ആണ് ന്യൂഡൽഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മുൻ മുഖ്യമന്ത്രിമാരുടെ മക്കളായ ബിജെപിയുടെ പർവേശ് സിങ് വർമ, കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് എന്നിവരെയാണ് കെജ്‌രിവാൾ നേരിടുന്നത്. 2020ൽ 21,687 വോട്ടിനാണ് കെജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

ജാങ്പുര

മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജാങ്പുരയിൽ നിന്നാണ് മത്സരിക്കുന്നത്. 2015ലും 2020ലും എഎപിയുടെ പ്രവീൺ കുമാർ ആണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ബിജെപിയുടെ സർദാർ തർവീന്ദർ സിങ് മർവാ, കോൺഗ്രസിന്റെ ഫർഹദ് സൂരി എന്നിവരെയാണ് സിസോദിയ നേരിടുന്നത്.

കൽക്കാജി

നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽക്കാജി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. കോൺഗ്രസിന്റെ ഫയർബ്രാൻഡ് ലീഡർ അൽക്ക ലംബ, ബിജെപി മുൻ എംപി രമേശ് ബിദൂഡി എന്നിവരാണ് ഇവിടെ മത്സരിക്കുന്ന മറ്റു സ്ഥാനാർഥികൾ. 2020ൽ 11,393 വോട്ടിനാണ് അതിഷി കർക്കാജിയിൽ നിന്ന് വിജയിച്ചത്.

ഛത്തർപൂർ

തൻവർമാരുടെ പോരാട്ടമാണ് ഛത്തർപൂരിൽ നടക്കുന്നത്. എഎപിയുടെ ബ്രാം സിങ് തൻവർ, ബിജെപിയുടെ കർതാർ സിങ് തൻവർ, കോൺഗ്രസിന്റെ രാജേന്ദ്ര സിങ് തൻവർ എന്നിവരാണ് ഛത്തർപൂരിൽ മത്സരിക്കുന്നത്. 2020ൽ എഎപി സ്ഥാനാർഥിയായിരുന്ന കർതാർ സിങ് തൻവർ ആണ് ഛത്തർപൂരിൽനിന്ന് വിജയിച്ചിരുന്നത്. പിന്നീട് പാർട്ടി മാറിയ അദ്ദേഹം ബിജെപി സ്ഥാനാർഥിയായാണ് ഇത്തവണ ജനവിധി തേടുന്നത്.

മാളവ്യനഗർ

മാളവ്യനഗർ ആണ് വാശിയേറിയ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. മുതിർന്ന എഎപി നേതാവായ സോമനാഥ ഭാരതി മൂന്നാമൂഴം തേടിയാണ് ഇവിടെ അങ്കത്തിനിറങ്ങുന്നത്. ബിജെപിയുടെ സതീഷ് ഉപാധ്യായ, കോൺഗ്രസിന്റെ ജിതേന്ദ്ര കുമാർ കൊച്ചാർ എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്.

TAGS :

Next Story