അടുത്ത മുഖ്യമന്ത്രിയാര് ? മണിപ്പൂരിൽ തിരക്കിട്ട ചർച്ചകളുമായി ബിജെപി
ഒരു നിവൃത്തിയും ഇല്ലാതെ അപമാനിതനായാണ് മണിപ്പൂർ മുഖ്യമന്ത്രി രാജിവെച്ചതെന്ന് എൻ കെ പ്രേമചന്ദ്രൻ

ഇംഫാൽ: മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയിൽ തിരക്കിട്ട നീക്കങ്ങൾ. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കർ സത്യബ്രത സിംഗും നിലവിൽ ബിജെപിയുടെ പരിഗണനയിലുണ്ട്. അവിശ്വാസ പ്രമേയം നിരാകരിക്കില്ലെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് ബിജെപി നേതൃത്വം ബിരേൻ സിംഗിന്റെ രാജിക്ക് വഴങ്ങിയത്.
ഇന്ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ അവിശ്വാസ പ്രമേയം പാസാകാനുള്ള സാധ്യത തിരിച്ചറിഞ്ഞായിരുന്നു ബിരേൻ സിംഗിന്റെ രാജി നീക്കം. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന സൂചനകൾക്കിടെ ഗവർണർ അജയ് ഭല്ല ഇന്ന് രാഷ്ട്രപതിയെ കാണും.
അതേസമയം, ഒരു നിവൃത്തിയും ഇല്ലാതെ അപമാനിതനായാണ് മണിപ്പൂർ മുഖ്യമന്ത്രി രാജിവെച്ചതെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി മീഡിയവണ്ണിനോട് പറഞ്ഞു. നിയമസഭയെ അഭിമുഖീകരിക്കാൻ കഴിയാതെ വന്നു. മുഖ്യമന്ത്രി ഒരു പക്ഷത്തിനൊപ്പം നിന്നുവെന്ന ഗുരുതരമായി ആരോപണം ഉയർന്നിരുന്നു. കേന്ദ്രസർക്കാന്റെ ഭരണ പരാജയത്തിന്റെ ഉദാഹരണമാണ് മണിപ്പൂർ. സംഘർഷം വ്യാപിപ്പിക്കാൻ മുഖ്യമന്ത്രി വലിയ പങ്കുവഹിച്ചു. വംശീയകലാപത്തിന് മുന്നിൽ മറ്റ് അജണ്ടകൾ ഉണ്ടോയെന്ന സംശയം ജനങ്ങൾക്കുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആശ്വാസകരമെന്നും എൻ കെ പ്രേമചന്ദ്രൻ മീഡിയവണ്ണിനോട് പറഞ്ഞു.
Adjust Story Font
16