ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപണം, വനിതാ ഡോക്ടർക്ക് നഷ്ടമായത് 59 ലക്ഷം
ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥനാണെന്ന് ഫോണിൽ പരിചയപ്പെടുത്തിയയാൾ, അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കാൻ ഡോക്ടർ ഫോൺ ഉപയോഗിച്ചുവെന്ന് ആരോപിക്കുകയായിരുന്നു.

ഡൽഹി: സൈബറിടത്തെ പുതിയ വെല്ലുവിളിയായ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ കുടുങ്ങി വനിതാ ഡോക്ടർ. നോയിഡയിൽ നിന്നുള്ള ഡോക്ടർ പൂജാ ഗോയലാണ് പരാതിയുമായി രംഗത്തെത്തിയത്. ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥൻ ചമഞ്ഞ് 59,54,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ജൂലായ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥനാണെന്ന് ഫോണിൽ പരിചയപ്പെടുത്തിയയാൾ ഡോക്ടർ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കാൻ ഫോൺ ഉപയോഗിച്ചുവെന്ന് ആരോപിക്കുകയായിരുന്നു. ഡോക്ടർ ഇത് നിഷേധിച്ചപ്പോൾ വീഡിയോ കോളിലെത്താൻ ആവശ്യപ്പെട്ടു. വീഡിയോകോളിലെത്തിയതോടെ വിഷയത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് കബിളിപ്പിക്കുകയുമായിരുന്നു.
തുടർന്ന്, 48 മണിക്കൂറിന് ശേഷം 59,54,000 രൂപ ഒരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പണം കൈമാറിയത്. തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ ഡോക്ടർ സൈബർ ക്രൈം വിഭാഗത്തെ സമീപിക്കുകയായിരുന്നു. പണം കൈമാറിയ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ വിവേക് രഞ്ജൻ റായ് പറഞ്ഞു.
സൈബർ സാമ്പത്തിക തട്ടിപ്പ് ചതിക്കുഴിയിലെ പുതിയ രീതിയാണ് 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവിധ അന്വേഷണ ഏജൻസികളെന്ന വ്യാജേനയാകും തട്ടിപ്പ് സംഘം ഇരകളെ ബന്ധപ്പെടുന്നത്.
Adjust Story Font
16